പൊന്‍കുന്നം: പൊന്‍കുന്നത്തെ കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യവില്പന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് ലക്ഷത്തിലേറെ രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മോഷണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന അലവാങ്ക് മദ്യം സൂക്ഷിച്ചിരുന്ന പെട്ടികള്‍ക്കിടയില്‍ നിന്നു വെള്ളിയാഴ്ച പോലീസ് കണ്ടെടുത്തു.
അടുക്കിവച്ചിരിക്കുന്ന മദ്യക്കുപ്പികളടങ്ങിയ പെട്ടികളുടെ ഇടയില്‍ നിന്നാണ് അലവാങ്ക് കണ്ടെത്തിയത്. തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഇത് ഉപയോഗിച്ചാണ് സേഫിന്റെ ഒരുവശത്ത് വിള്ളല്‍ ഉണ്ടാക്കിയതെന്നു കണ്ടെത്തി.സേഫിലെ പെയിന്റും അലവാങ്കില് നിന്നു ലഭിച്ചു.
അന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന തെളിവ് കണ്ടെത്തിയതോടെ പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പോലീസിന്റെ വിശ്വാസം. ഷോപ്പിനുള്ളില്‍ മദ്യപിക്കാന്‍ ഉപയോഗിച്ച മദ്യക്കുപ്പിയും ഗ്ലാസുകളും കണ്ടെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി നടന്ന മോഷണത്തില്‍ സേഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന 18,29,550 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ദേശീയപാതക്ക് സമീപമുള്ള മദ്യവില്പന കേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് ഗോഡൗണിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതിനെ തുടര്‍ ന്നാണ് മോഷണം നടന്നതെന്നതിനാല്‍ കഴിഞ്ഞ ദിവസം എട്ടു ജീവനക്കാരെ സസ്പെന്റു ചെയ് തിരുന്നു. ഇത്രയധികം പണം ഇവിടെ സൂക്ഷിച്ചിട്ടും വേണ്ട മുന്‍കരുതല്‍ എടുക്കാത്തതിനാലും പോലീസ് സംരക്ഷണം ആവശ്യപ്പെടാതിരുന്നതിനാലുമാണ് നടപടിയെടുത്തത്.
കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച നിലയിലുള്ള സേഫില്‍ മൂന്ന് തട്ടുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. സേഫ് കുത്തിതുറന്ന ലക്ഷണങ്ങള്‍ ഇല്ലാത്തതും പണം അപഹരിക്കപ്പെട്ട രീതിയും പോലീസിനെ കുഴക്കുന്നു. സേഫിന് മുകളില്‍ വരുത്തിയിരിക്കുന്ന ചെറിയ വിടവിലൂടെ നോട്ട് കെട്ടുകള്‍ മോഷ്ടിക്കാനാകില്ലെന്നതാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിനാല്‍ താക്കോല്‍ ഉപയോഗിച്ച് സേഫ് തുറന്ന് പണം എടുത്തതാകാമെന്നാണ് പോലീ സ് സംശയിക്കുന്നത്.
കണ്‍സ്യൂമര്‍ഫെഡിന്റെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച ഉച്ച മുതല്‍ തിങ്കളാഴ്ച വൈകിട്ട് വരെയുള്ള വില്പനത്തുകയായ 22,44,580 രൂപയാണ് സേഫിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 18,29,550 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ബാക്കി നാലുലക്ഷത്തി പതിനയ്യായിരത്തോളം രൂപ അലമാരയില്‍ ബാക്കി വെച്ച നിലയിലാണ്.
അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം അന്വേഷണ സംഘത്തെ രൂപീകരിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം.ജിജുമോന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ്.സുരേഷ് കുമാര്‍,സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.ടി. സുബ്രഹ്മണ്യം, ഇ.പി.റെജി,സാജു വര്‍ഗീസ്,ഷാജു ജോസ്, സബ് ഇന്‍സ്പെക്ടര്‍മാരായ അഭിലാഷ്കുമാര്‍, എംഎസ്. രാജീവ് ഷാഡോ പോലീസിലെ എസ്ഐമാരായ പി.വി.വര്‍ഗീസ്, ഒ.എം. മാത്യു, സീനിയര്‍ സിപിഒമാരായ കെ.എസ്. അഭിലാഷ്, കെ.കെ. വിജയകുമാര്‍, എ.ജെ. ജോണ്സണ്, എം.എ ബിനോയി, നൗഷാദ്, സന്തോഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
ജീവനക്കാരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും കേസന്വേഷണത്തില്‍ സഹായകമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രണ്ട് ജോടി താക്കോലുകളാണ് സേഫിനുള്ളത്. ഇതില്‍ ഒരെണ്ണം മാനേജരുടെ പക്കലും മറ്റൊന്ന് വില്പനശാലയ്ക്കുള്ളിലും സൂക്ഷിക്കുകയായിരുന്നു പതിവ്. ഈ താക്കോല്‍ കാലിയായ മദ്യകവറിനുള്ളില് വച്ച് കടയ്ക്കുള്ളില്‍ വയ്ക്കുകയായിരുന്നു പതിവ്. ഈ താക്കോല്‍ കൈവശപ്പെടുത്തിയ ആരെങ്കിലും ഡ്യൂപ്ലിക്കേറ്റ് തയ്യാറാക്കിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജീവനക്കാരല്ലാത്ത ആരുടെയെങ്കിലും പക്കല്‍ ഈ താക്കോല്‍ എത്താനുള്ള സാദ്ധ്യതയും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: