പൊന്‍കുന്നം: ചിറക്കടവ് മണിമലക്കുന്നിലെ പേരൂര്‍ ദുശ്ശാസനന് കാവില്‍ അവിട്ടം നാളില്‍ ഉത്സവം കൊണ്ടാടി.
കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ദുശ്ശാസന പ്രതിഷ്ഠയ്ക്ക് മുമ്പില്‍ പ്രാചീന ആരാധനാ രീതിയും അനുഷ്ഠാനവുമാണ് തുടര്‍ന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ചടങ്ങാണ് വ്യാഴാഴ്ച നടന്നത്. കപ്പ ചുട്ടതും പച്ച ഏത്തക്കായ ചുട്ടതും മദ്യവും നേദിച്ചു. ഒപ്പം കരിക്കേറെന്ന വിശേഷ ചടങ്ങും നടത്തി.
ശബരിമല വനത്തിന്റെ ഭാഗമായി കരുതപ്പെടുന്ന മേഖലയില്‍ കൗരവര്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഐതീഹ്യമുണ്ട്. ഈ ഐതീഹ്യത്തിന്റെ തുടര്‍ച്ചയായി കൃഷിഭൂമിയെ സംരക്ഷിക്കുന്ന കാവലാളായാണ് ദുശ്ശാസനന് മണിമലക്കുന്നില്‍ വിളങ്ങുന്നത്. പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും നാടിനെ രക്ഷിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്നതും സമ്പദ് സമൃദ്ധിയും രോഗമുക്തിയും നല്‍കുന്നത് ഈ മൂര്‍ത്തിയാണെന്നാണ് പരമ്പരാഗത വിശ്വാസം.
മണിമലക്കുന്നിലെ ദുശ്ശാസന കാവില്‍ കരിക്കേറ് ചടങ്ങ് നടക്കുമ്പോള്‍ വനാന്തരത്തില്‍ ഉള്ള ദുര്യോധനന് മുതല്‍ ദുശ്ശള വരെയുള്ള കൗരവ പരമ്പരയിലെ 101 പേരെയും അനുസ്മരിച്ചാണ് കര്‍മ്മി വിളിച്ചുചൊല്ലി പ്രണാമം അര്‍പ്പിച്ചത്. ചടങ്ങിലേക്കായി സമീപ പ്രദേശത്തെ ഭക്തര്‍ ദുശാസനനു മുമ്പില്‍ കരിക്കുകള്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: