തൃശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്താന്‍ അട്ടിമറി നടന്നതായി സൂചന. സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതായാണ് സംശയം. ആദ്യ റിപ്പോര്‍ട്ടിനു പകരം തിരുത്തിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ എത്തിയത്.
കേസിന്റെ വിചാരണ ഘട്ടം മുതല്‍ ഇതുസംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും സുപ്രീംകോടതിയിലെത്തിയതോടെയാണ് അട്ടിമറി വ്യക്തമാകുന്നത്. സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത് സീനിയര്‍ ഫോറന്‍സിക് സര്ജന് ഡോ. ഉന്മേഷും അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന ഡോ.രാജേന്ദ്രപ്രസാദും ചേര്‍ന്നാണ്. ഇവര്‍ എഴുതിത്തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു.
കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി സൗമ്യയുടെ തലയില്‍ കല്ലുകൊണ്ട് പലതവണ ഇടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തിരുത്തുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ആയിരുന്ന ഡോ.ഷേര്‍ളി വാസുവിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട തിരുത്തിയ റിപ്പോര്‍ട്ടില്‍ മൂന്ന് കാരണങ്ങളാണ് മരണകാരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഒന്ന്: ട്രെയിനിന്റെ വാതിലില്‍ തലയിടിച്ചുണ്ടായ പരിക്ക്. രണ്ട്: ട്രെയ്നില്‍ നിന്നു വീണപ്പോള്‍ ട്രാക്കില്‍ തലയടിച്ചുണ്ടായ പരിക്ക്. മൂന്ന്: ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്.
ഇതില്‍ മരണം ഉറപ്പിച്ചത് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതുമൂലമാണെന്നും ഷേര്‍ളിവാസുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പരിക്കേറ്റ സൗമ്യയെ ബലാത്സംഗം ചെയ്യണമെന്ന ഉദ്ദേശത്തോടെ മലര്‍ത്തിക്കിടത്തിയപ്പോള്‍ ശ്വാസകോശത്തിലേക്ക് രക്തം കയറിയെന്നാണ് ഷേര്‍ളിവാസുവിന്റെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇങ്ങനെ കിടത്തുന്നതുമൂലം രക്തം ശ്വാസകോശത്തില്‍ പ്രവേശിക്കുമെന്നോ മരണം സംഭവിക്കുമെന്നോ പ്രതിക്ക് അറിയുമായിരുന്നില്ലെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഇങ്ങനെ ചെയ്തിട്ടില്ലെന്നും പ്രതിഭാഗത്തിന് സമര്‍ത്ഥിക്കാനായി.
ഡോ.ഷേര്‍ളിവാസു ചൂണ്ടിക്കാണിച്ച ഒന്നും രണ്ടും പരിക്കുകള്‍ പ്രതി സൃഷ്ടിച്ചതാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. കേസിലെ രണ്ട് സാക്ഷിമൊഴികള്‍ (സാക്ഷി നാലും നാല്പതും) സൗമ്യ ട്രാക്കിലേക്ക് വീഴുന്നത് കണ്ടു എന്നാണ്. ഇത് ചാടിയതാണോ തളളിയിട്ടതാണോ എന്ന് സാക്ഷിമൊഴികളിലും വ്യക്തമല്ല. ഈ പഴുതാണ് ഗോവിന്ദച്ചാമിക്ക് തുണയായത്. ഷേര്‍ളിവാസു പ്രതിയെ രക്ഷിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തുകയായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ തമ്മിലുണ്ടായിരുന്ന ഭിന്നതകളും മത്സരവും കേസിനെ ബാധിച്ചിട്ടുണ്ട്.
ഡോ. ഉന്മേഷിന്റേയും ഡോ. രാജേന്ദ്രപ്രസാദിന്റേയും കണ്ടെത്തലുകള്‍ ആയിരുന്നു കോടതിയില്‍ സമര്‍പ്പിച്ചിരുന്നതെങ്കില്‍ പ്രതിക്ക് മേല്‍ പ്രോസിക്യൂഷന് കൊലക്കുറ്റം തെളിയിക്കാമായിരുന്നു. വിചാരണക്കോടതിയില്‍ ഡോക്ടര്‍മാരെ വിസ്തരിക്കുകയും മറ്റും ചെയ്തതുമൂലം കോടതിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ ഇതുണ്ടായില്ല. ഫോറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും സുപ്രീംകോടതിയെ ധരിപ്പിക്കാനുമായില്ല. കേസിന്റെ വിചാരണഘട്ടം മുതല്‍ ഷേര്‍ളിവാസുവിന്റെ അമിത താല്പര്യവും ഇടപെടലും സംശയകരമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗോവിന്ദച്ചാമിയെപ്പോലെതന്നെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തയാളാണ് ഷേര്‍ളിയും.
ഡോ.ഉന്മേഷല്ല, പോസ്റ്റുമോര്‍ട്ടം നടത്തിയത് താനാണെന്ന് അവര്‍ അവകാശപ്പെട്ടതുതന്നെ ശരിയായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിലെ ചിലര്‍ പറയുന്നത്. ഉന്മേഷിന്റെയും രാജേന്ദ്രപ്രസാദിന്റേയും റിപ്പോര്‍ട്ടിന് പകരം കെട്ടിച്ചമച്ച റിപ്പോര്‍ട്ടാണ് ഷേര്‍ളിവാസു നല്‍കിയത്. വിചാരണകോടതിയില്‍ പ്രോസിക്യൂഷന് 118-ാം സാക്ഷിയായി ഉന്മേഷിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് ചില ഇടപെടലുകളെത്തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഭാഗം ഉന്മേഷിനെ സാക്ഷിപ്പട്ടികയില്‍ പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: