ന്യൂദല്‍ഹി: മുഖ്യമന്ത്രിയടക്കം 42 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപി സഖ്യകക്ഷിയില്‍ ലയിച്ചതോടെ അരുണാചല്‍ പ്രദേശ് ഭരണം കോണ്‍ഗ്രസിന് വീണ്ടും നഷ്ടം. വീണ്ടും എന്‍ഡിഎ ഭരണം. മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ 43 എംഎല്‍എമാരില്‍ ഒരാളൊഴികെ എല്ലാവരുമാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ലയിച്ചത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നബാം തുകി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന എംഎല്‍എ.
നിയമസഭാ സ്പീക്കറെ കണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം പീപ്പിള്‍സ് പാര്‍ട്ടിയില്‍ ലയിക്കുന്നതായി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. ഏഴുമാസത്തിനിടെ ഇതു രണ്ടാം തവണയാണ് കോണ്‍ഗ്രസിന് അരുണാചല്‍ ഭരണം നഷ്ടപ്പെടുന്നത്. നബാം തുകിക്കെതിരെ വന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് വിമതര്‍ ആദ്യം ഭരണം പിടിച്ചത്. 18 വിമത കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് സ്വതന്ത്രരും ബിജെപിയുമായി ചേര്‍ന്നാണ് അവിശ്വാസം പാസാക്കിയത്. എന്നാല്‍ ഇത് ജൂലൈയില്‍ സുപ്രീംകോടതി റദ്ദാക്കിയതോടെ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
മുഖ്യമന്ത്രി പദം നഷ്ടപ്പെട്ട വിമത നേതാവ് കാഖിലോ പുള്‍ കഴിഞ്ഞമാസം ഒമ്പതിന് ആത്മഹത്യ ചെയ്തു. ജൂലൈ 16ന് നേതാവായ പേമ ഖണ്ഡുവിനെ മുഖ്യമന്ത്രി പദത്തിലെത്തിച്ച് ഭരണം തിരിച്ചു പിടിച്ച കോണ്‍ഗ്രസ് ഹൈക്കമാന്റിന് പക്ഷേ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല.
പാര്‍ട്ടിയിലെ വിമതരെ തൃപ്തിപ്പെടുത്താന്‍ നബാം തുക്കിയെ മാറ്റി പേമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കി രണ്ടാമതും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയെങ്കിലും പേമ ഖണ്ഡു അടക്കം എല്ലാവരും പാര്‍ട്ടിവിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായി. കോണ്‍ഗ്രസ് മന്ത്രിസഭയെ പിന്തുണച്ച രണ്ട് സ്വതന്ത്രരും പിപിഎയില്‍ ലയിച്ചു. അറുപതംഗ നിയമസഭയില്‍ ബിജെപിക്ക് 11 അംഗങ്ങളുണ്ട്.
പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ വിഡ്ഢിത്തം നിറഞ്ഞ കപ്പലിലേക്കാണ് കോണ്‍ഗ്രസിന്റെ മുടിയരായ പുത്രന്മാര് ചാടിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാലയുടെ പ്രതികരണം. അരുണാചല്‍ വിഷയത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസ് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിയും അരുണാചലില്‍ നിന്നുള്ള ലോക്സഭാംഗവുമായ കിരണ്‍ റിജ്ജു പറഞ്ഞു.
”എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ പിന്നെ ബിജെപി എന്തു ചെയ്യും. സുപ്രീംകോടതി ഒരിക്കല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനസ്ഥാപിച്ചതാണ്. എന്നാല്‍, എംഎല്‍എമാരുടെ തീരുമാനമാണ് അന്തിമം,” റിജ്ജു പറഞ്ഞു. അരുണാചല്‍ ഭരണം ബിജെപിയുടെ സഖ്യകക്ഷിയിലേക്കെത്തിയതോടെ വടക്കുകിഴക്കന്‍ മേഖലയിലെ ബഹുഭൂരിപക്ഷം സംസ്ഥാനത്തും എന്‍ഡിഎ ഭരണം നിലവില്‍ വന്നു കഴിഞ്ഞു.
ഞാന്‍ ഏകനാണ് ഭായ്
രണ്ടുതവണ അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട് നബാം തുകി; 2011ലും, 2014ലും. കോണ്‍ഗ്രസിലെ വിമതരെ നേരിടുന്നതില്‍ പരാജയം വന്നതോടെ 2016 ഫെബ്രുവരിയില്‍ അവിശ്വാസം നേരിട്ട് പുറത്തുപോയി.
കോണ്‍ഗ്രസ് വിദ്യാര്‍ത്ഥിവിഭാഗമായ എന്എസ്യുവിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായും അരുണാചല്‍ യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷനായും ചുമതല വഹിച്ച ശേഷം 1995ല്‍ സഗലിയില്‍ നിന്നും നിയമസഭയിലെത്തി. 1999മുതല്‍ മൂന്നുവട്ടം മന്ത്രിസഭാംഗമായ ശേഷം 2011ല്‍ ജാര്‍ബോം ഗാംലിനെ മാറ്റി മുഖ്യമന്ത്രി പദത്തിലെത്തി. 2014ല്‍ വീണ്ടും മുഖ്യമന്ത്രിയായതു മുതല്‍ അരുണാചലില്‍ വിമതര്‍ നബാംതുകിക്കെതിരെ കലാപക്കൊടി ഉയര്‍ത്തുകയാണ്. ഇതോടെ 2016ല്‍ അധികാരത്തില്‍ നിന്നും പുറത്തായി. ഇപ്പോള്‍ തുകി ശ്രദ്ധേയനാകുന്നത്, കോണ്‍ഗ്രസിലെ ഏകനായതിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: