ചെന്നൈ: മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോടും വിടപറഞ്ഞു. എന്നാല്‍ ഐപിഎല്ലിലും തമിഴ്നാട് പ്രീമിയര്‍ ലീഗിലും കളിക്കുമെന്ന് തുടര്‍ന്നും കളിക്കുമെന്ന് ബാലാജി പറഞ്ഞു. പതിനാറു വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ചാണ് ബാലാജി കളത്തില്‍നിന്നും പിന്‍വാങ്ങുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2002ലാണ് ബാലാജി അരങ്ങേറ്റം കുറിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനത്തിലായിരുന്നു തുടക്കം. 2003-ല്‍ ന്യൂസിലാന്‍ഡിനെതിരെ ടെസ്റ്റ് അരങ്ങേറ്റം. 2004-ല്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്പ്രകടനം നടത്തിയ ബാലാജി ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ചു.
പിന്നീട് പരിക്കുകള്‍ വില്ലനായതോടെ ബാലാജിക്ക് ഇന്ത്യന്‍ ടീമില്‍ കാര്യമായ അവസരം ലഭിച്ചില്ല. 2005-ല്‍ പാക്കിസ്ഥാനെതിരെ അവസാന ടെസ്റ്റും ബാലാജി കളിച്ചു. എട്ട് ടെസ്റ്റുകളിലും 30 ഏകദിനങ്ങളിലും മാത്രമാണ് ബാലാജി ഇന്ത്യക്കായി കളിച്ചത്. അഞ്ച് ട്വന്റി 20യിലും കളിച്ചു. ടെസ്റ്റില്‍ 27ഉം ഏകദിനത്തില്‍ 34 വിക്കറ്റും നേടി. ട്വന്റി 20യില്‍ 10 വിക്കറ്റുകളും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 106 മത്സരങ്ങളില്‍ 330 വിക്കറ്റുകളും ബാലാജിയുടെ പേരിലുണ്ട്. 2011-12 രഞ്ജി സീസണില്‍ തമിഴ്നാടിന്റെ ക്യാപ്റ്റനായ ബാലാജി ടീമിനെ ഫൈനലിലെത്തിച്ചു.
ഐപിഎല്ലില്‍ ചെന്നൈ, കൊല്‍ക്കത്ത പഞ്ചാബ് ടീമുകള്‍ക്കായി 104 മത്സരങ്ങളില്‍ കളിച്ച ബാലാജി നിലവില്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ താരമാണ്. വേഗത്തേക്കാളുപരി സ്വിംഗ് കൊണ്ടായിരുന്നു ബാലാജി പലപ്പോഴും ബാറ്റ്സ്മാന്മാരെ കുഴക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: