ആലപ്പുഴ: ചേര്‍ത്തല മനക്കോടത്തിന് സമീപം മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അഞ്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന കപ്പലിന്റെ സീമാന്‍ മയൂര്‍ വീരേന്ദ്രകുമാറി (25)നെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയില്‍വിട്ടു. മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഉത്തരവായത്.
അപകടം നടന്ന പുറംകടലില്‍ ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നറിയുന്നു. കേസിലെ രണ്ടാംപ്രതിയാണ് മയൂര്‍. ക്യാപ്റ്റന്‍ ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി പെരേര ഗോള്‍ഡന്‍ ചാള്‍സ് മൂന്നാംപ്രതിയുമാണ്. ഒന്നാംപ്രതിയായ പ്രശോഭ് സുഗതന് ശ്രീലങ്കയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍സിലേറ്റ് മുഖേന ആരംഭിച്ചിട്ടുണ്ട്. പ്രശോഭ് സുഗതനെ വധിക്കാന്‍ കപ്പലിന്റെ ക്യാപ്റ്റന്‍ ശ്രമിച്ചുവെന്ന അച്ഛന് സുഗതന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലീസ് മറ്റൊരു കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്.
ചെന്നൈയില്‍ ആലപ്പുഴ ഡിവൈഎസ്പി: മഹേഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ക്യാപ്റ്റനെ ഇന്ന് അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ചെന്നൈ തുറമുഖത്തെത്തി 2 നോട്ടിക്കല്‍ മെയില്‍ അകലെ നങ്കൂരമിട്ടിരുന്ന കപ്പലില്‍ നിന്ന് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തിരുന്നു. റോഡ് മാര്‍ഗമാണ് ഇയാളെ അമ്പലപ്പുഴയിലെത്തിക്കുന്നത്. ചെന്നൈയിലെ കോടതിയില്‍ നിന്ന് വാറണ്ട് പുറപ്പെടുവിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: