തിരുവനന്തപുരം: പാര്‍ലമെന്റാക്രമണ കേസില്‍ അഫ്സല് ഗുരുവിന് വധശിക്ഷ. അതിനെതിരെ ഇടതിന് പ്രത്യേകിച്ച് സിപിഎമ്മിന് ഏകാഭിപ്രായം. ”വധശിക്ഷപ്രാകൃതമാണ്. അത് നടപ്പാക്കരു” തെന്നാണ് ഉറക്കെ പറഞ്ഞത്. ലോകമെമ്പാടും വധശിക്ഷക്കെതിരെ സ്വീകരിക്കുന്ന നിലപാടിലേക്ക് ഭാരതവും മാറണമെന്നവര്‍ ശഠിച്ചു.
മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കുകയര്‍ കിട്ടിയ കസബിന്റെ കാര്യത്തിലും സിപിഎം നിലപാട് അതായിരുന്നു. അവിടെ നിന്നും ഗോവിന്ദച്ചാമിയിലെത്തിയപ്പോള് സിപിഎമ്മിലാകെ ആശയക്കുഴപ്പം. ജനവികാരത്തോടൊപ്പം നല്‍കണോ പ്രതിക്കുവേണ്ടി നിലപാടെടുക്കണമോ എന്ന ആശങ്കയിലാണവര്‍. പാര്‍ട്ടിയിലെ ആശയവൈരുധ്യവും വ്യക്തി വിദ്വേഷവുമെല്ലാം നിലപാടിലൂടെ പ്രകടവുമാവുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും തുറന്ന പോര്മുഖത്തില് പിബി അംഗം എം.എ. ബേബി, വിഎസിനൊപ്പമെത്തിയിരിക്കുന്നു. വധശിക്ഷതന്നെ ലഭിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് നിയമമന്ത്രി എ.കെ. ബാലന് പറയുമ്പോള്‍, വധശിക്ഷ വേണ്ടേ വേണ്ടെന്നാണ് വിഎസും ബേബിയും പ്രസ്താവിച്ചത്. മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞുകൊണ്ടാണ് നിയമമന്ത്രിയുടെ നീക്കം. അതറിഞ്ഞതിനാലാണ് വിഎസിന്റെ പോക്കും.
ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണം. ഇതിനായാണ് തിരുത്തല്‍ ഹര്‍ജി നല്‍കേണ്ടതെന്നും പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും ബേബി പറയുന്നു.
വധശിക്ഷ വേണ്ടെന്നു പറഞ്ഞ വിഎസ്, നീചപ്രവര്‍ത്തികള്‍ ഉണ്ടായാല്‍ ജനം പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി. രാജ്യത്തു കിട്ടാവുന്ന ഏത് നല്ല നിയമോപദേശവും വാങ്ങുമെന്നാണ് നിയമമന്ത്രിയുടെ നിലപാട്. വധശിക്ഷയുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ നിലപാടുകളുമായി ഇതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. സാഹചര്യം കൂടി നോക്കണം. നൂറുതവണ വധശിക്ഷ നല്‍കണമെന്നാണ് എല്‍ഡിഎഫ് നിലപാട്. സുപ്രീം കോടതിയുടെ ഉത്തരവ് നിര്‍ഭാഗ്യകരമാണ്.
സൗമ്യക്കേസില്‍ നിയമോപദേശം നല്‍കാമെന്ന ജസ്റ്റിസ് കട്ജുവിന്റെ വാഗ്ദാനവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും എജിയുമായും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി ബാലന് വ്യക്തമാക്കി. എന്തുന്യായം പറഞ്ഞാലും അതൊന്നും അണികള്‍ക്കും ജനങ്ങള്‍ക്കും ബോധ്യമാകുന്നതല്ല. ആശയക്കുഴപ്പത്തിന്റെയും നിലപാടിലെ പാപ്പരത്വത്തിന്റെയും മാര്‍ഗത്തിലാണിപ്പോള്‍ സിപിഎം എന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: