കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിക്കെതിരെ നിര്‍ണ്ണായക തെളിവുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജിഷയെ അമീറുള്‍ ഇസ്ലാം ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വീട്ടില്‍ അതിക്രമിച്ച് കടന്ന് ജിഷയെ കീഴ്പ്പെടുത്തിയ ശേഷമാണ് അമീറുള്‍ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതി ലൈംഗിക വൈകൃതമുള്ള ആളാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകം, മാനഭംഗം, ദലിത് പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി 30 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ 23 പേരുടെ ഡിഎന്‍എ സാംപിള്‍ പരിശോധിച്ചു. 1500 പേരെ ചോദ്യം ചെയ്തു. 21 ലക്ഷം ഫോണ്‍കോളുകളും 5000 പേരുടെ വിരലടയാളവും പോലീസ് പരിശോധിച്ചിരുന്നു. പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ ശാസ്ത്രീയ തെളിവുകളിലൂന്നിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
അതേസമയം കൊലപാതകത്തിന് ദൃക്സാക്ഷികളില്ല എന്നത് പ്രോസിക്യൂഷന് എതിരാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള 90 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് വ്യവസ്ഥ. എന്നാല്‍ പൊതു അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം കുറ്റപത്രം സമര്‍പ്പിക്കാമെന്ന നിയമത്തിലെ നിര്‍ദേശം അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന് നീക്കം നടത്തിയത്.
ഏപ്രില്‍ 28നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ ക്രൂരപീഡനത്തിനിരയായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 16നാണ് പ്രതി അമീര്‍ ഉള് ഇസ്ലാമിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നും അറസ്റ്റ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: