ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും സംഘര്‍ഷം. സുരക്ഷ സേനയുടെ പെലറ്റ് തോക്ക് പ്രയോഗത്തില്‍ 15കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് സംഘര്‍ഷം ആരംഭിച്ചത്. മൊമിന്‍ അല്‍താഫ് ഗനി എന്ന യുവാവിന്റെ മൃതദേഹമാണ് പെല്ലറ്റ് പ്രയോഗത്തില്‍ ഏറ്റ പരിക്കുകളോടെ കണ്ടെത്തിയത്.
ശ്രീനഗറിലെ ഹര്‍വാന്‍ സ്വദേശിയായ മൊമിമിന് എവിടെവച്ചാണ് പെല്ലറ്റ് തോക്കില്‍നിന്നു വെടിയേറ്റതെന്നു വ്യക്തമല്ല. എന്നാല്‍ ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചത് വളരെ ദൂരെ നിന്നാണെന്നും ഇത് മരണകാരണമാകില്ലെന്നുമാണ് സൈന്യം നല്കുന്ന വിശദീകരണം.
അതേസമയം, കശ്മീരിലെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായി കാശ്മീരിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീരില്‍ ഹിസ്ബുള്‍ നേതാവ് ബുര്‍ഹാന വാനി സുരക്ഷാ സേനയുടെ നടപടിക്കിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെ 85 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.
സംഘര്‍ഷത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 71 ആം ദിവസവും കശ്മീരില്‍ ജനജീവിതം തടസപ്പെട്ടു. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇതുവരെയും പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും സുരക്ഷാ സേനയുടെ നടപടിയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: