കുട്ടനാട്: കാവാലം തട്ടാശേരിയില്‍ കടത്തുവള്ള സര്‍വിസുകള്‍ മുടങ്ങുന്നത് പതിവായി. കഴിഞ്ഞദിവസം രാത്രി അറ്റകുറ്റപ്പണിക്ക് ജങ്കാര്‍ സര്‍വിസ് നിര്‍ത്തിയതിന് പിന്നാലെ കടത്തുവള്ള സര്‍വിസും നിര്‍ത്തി.
ഇതേതുടര്‍ന്ന് ഇരുകരകളിലും സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാര്‍ കുടുങ്ങി. പിന്നീട് രാത്രി 10.30ഓടെ ആലപ്പുഴയില്‍നിന്നും വന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ കയറിയാണ് ഇരുകരകളിലും നിന്ന യാത്രക്കാര്‍ക്ക് വീടുകളില്‍ എത്താന്‍ സാധിച്ചത്.
രാത്രി വൈകിയും പുലര്‍ച്ചയും കടത്തുവള്ളങ്ങള്‍ മുടങ്ങുന്നത് തട്ടാശ്ശേരി കടവില്‍ പതിവാണെന്ന് യാത്രക്കാര്‍ പറഞ്ഞു. കാവാലം പ്രദേശത്തെ ആറ്റില്‍ പോള ഒഴുകി എത്താന്‍ തുടങ്ങിയതും കടത്തുവള്ളജങ്കാര് സര്‍വിസുകളെ ബാധിച്ചിട്ടുണ്ട്. കാവാലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നും പുലര്‍ച്ചെ ചങ്ങനാശേരിക്കും കോട്ടയത്തിനുമായി നാല് ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്.
പുലര്‍ച്ചെ 5.10 മുതല്‍ ആറുവരെയുള്ള സമയങ്ങളില്‍ നൂറോളം യാത്രക്കാര്‍ ദിവസവും ബസ് കയറുന്നതിന് കാവാലംതട്ടാശേരി കടവിലെ കടത്തുവള്ളങ്ങളെയാണ് ആശ്രയിക്കുന്നത്. രാത്രി 10.45നാണ് അവസാനത്തെ സ്റ്റേ ബസ് കാവാലം സ്റ്റാന്‍ഡില്‍ എത്തുന്നത്.
ഈ സമയം പലപ്പോഴും കടത്തുവള്ളങ്ങള്‍ ഉണ്ടാവാറില്ല. കടത്തുവള്ള സര്‍വിസ് മുടങ്ങുന്നതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: