ബിജെപി പ്രസിഡന്റ് അമിത് ഷാ തിരുവോണാശംസയോടൊപ്പം വാമനജയന്തി ഓര്‍മ്മിച്ചു. എന്തൊരു പുകിലായിരുന്നു അതിന്. ചെറുതും വലുതുമായ പാര്‍ട്ടികളെല്ലാം അമിത് ഷായ്ക്കെതിരെ തിരിഞ്ഞു. ബിജെപി പ്രസിഡന്റ് മലയാളികളെ അപമാനിച്ചു എന്ന് അട്ടഹസിച്ചു. ഓണം ഓര്‍ക്കുന്നത് ദൈവത്തെയല്ല അസുരനെയാണെന്നൊരു മാന്യന്. അസുരചിന്തകള്ക്ക് മാത്രം പ്രാമുഖ്യം നല്‍കുന്നവര്‍ക്ക് ആസുരികത മാത്രമേ ഓര്‍ക്കാനാകൂ. മാവേലിയുണ്ടെങ്കില് അവിടെ വാമനനുണ്ട്. മാവേലിയില്ലെങ്കില് വാമനനില്ല. രണ്ടിനേയും വേര്‍തിരിച്ച് കാണാനുമാകില്ല. വാമനന് മൂന്നടി മണ്ണ് ദാനം ചോദിച്ചപ്പോള്‍ മാവേലി അത് നല്‍കിയത് കൈ കൂപ്പിക്കൊണ്ടാണ്. അവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നില്ല. ആസുരികതയുമുണ്ടായില്ല. വാമനന്റെ അവതാരോദ്ദേശ്യം മഹാബലിക്ക് ബോധ്യപ്പെടുകയും ചെയ്തിരുന്നു. അതിലദ്ദേഹം സന്തുഷ്ടനുമായിരുന്നു. മഹാബലിയെന്ന രാജിവിനെയല്ല അദ്ദേഹത്തിലുടലെടുത്ത അഹങ്കാരത്തെയാണ് വാമനന് നശിപ്പിച്ചത്. അന്നത് ചെയ്തില്ലായിരുന്നെങ്കില്‍ മഹാബലിയെ ഇന്നാരെങ്കിലും അറിയുമായിരുന്നോ?
മഹാബലിയെ പോലെ തന്നെ വാമനനേയും അറിയണം. മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതുപോലുള്ള ‘അവതാര’ മല്ല വാമനന്. മഹാവിഷ്ണുവിന്റെ മനുഷ്യരൂപത്തിലുള്ള ആദ്യ അവതാരം. ദശാവതാരങ്ങളിലും ദൈവസങ്കല്പങ്ങളിലും വിശ്വാസമില്ലാത്തവര്‍ക്ക് എന്ത് ഓണം? എന്ത് മാവേലി? എന്ത് വാമനന്?
വാമനന് എന്നുകേള്‍ക്കുമ്പോള്‍ ഉറഞ്ഞുതുള്ളിയവരോട് ഒരു ചോദ്യം. കേരളത്തില്‍ വാമനക്ഷേത്രങ്ങളുണ്ട്. തൃക്കാക്കരയിലെ വാമനക്ഷേത്രം പ്രസിദ്ധമാണ്. തിരുവനന്തപുരത്ത് വാമനക്ഷേത്രം മാത്രമല്ല, ഒരു നിയോജകമണ്ഡലവുമുണ്ട്. അവിടെ വിജയിച്ചത് സിപിഎം അംഗമാണ്. വാമനപുരത്തെ അംഗീകരിക്കില്ലെന്നും അവിടെനിന്ന് ജയിച്ച ആളോട് ഒരുമതിപ്പുമില്ലെന്നും പറയാന്‍ വാമനവിരോധികള് തയ്യാറാകുമോ? വാമനനോട് വിദ്വേഷമുള്ളവര്‍ നാടാകെ വാമനസ്റ്റോറുകള്‍ സ്ഥാപിച്ചു. ഹോട്ടലുകള്‍ തുടങ്ങി. ഇതൊക്കെ മതേതരത്വത്തിന് വലിയ മുതല്ക്കൂട്ടായിരുന്നോ?
ഇപ്പോഴിതാ ശ്രീനാരായണഗുരുവിനെ സ്വന്തമാക്കാന്‍ ഇടതും വലതും മത്സരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഗുരുദേവനെ കയര്‍ കെട്ടിവലിച്ചവരും കുരിശില്‍ തറച്ചവരും ഗുരുദേവനെ വല്ലാതെ വഴങ്ങുകയാണ്. ‘മാറ്റം അതാണ് മാറാത്തത്’ എന്ന് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകള്‍ ഇന്നുപറയുന്നതല്ല നാളെ പറയുന്നതെന്നാശ്വസിക്കാം. ശ്രീനാരായണന്റെ ചിന്തകളെല്ലാം പിന്തിരിപ്പന് സ്വഭാവമുള്ളതാണെന്ന് ലേഖനമെഴുതിയ ആചാര്യനാണ് ഇഎംഎസ് നമ്പൂതിരിപ്പാട്. അതും അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദി ആഘോഷം നടത്തിയ 1988 ഫിബ്രുവരി 15 ന്. നമ്പൂതിരിപ്പാടിനെ ചടങ്ങിന് ക്ഷണിച്ചെങ്കിലും ചെന്നില്ല. ആ നിലപാടില്‍നിന്ന് സിപിഎം മാറിയെങ്കില്‍ സന്തോഷം. ഗുരുദേവന് ഹിന്ദുസന്യാസിയാണെന്ന വാദം ഇപ്പോള്‍ അംഗീകരിക്കാത്തവര്‍ നാളെ ആ വഴി വരുമെന്നാശിക്കാം.
ശ്രീനാരായണഗുരുദേവനെ ചതയദിനത്തില്‍ ബിജെപി സ്മരിച്ചത് മതേതര സിംഹങ്ങള്‍ക്ക് ഒട്ടും സഹിച്ചില്ല. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുദേവനെ കേവലം ഹിന്ദുസന്യാസിയായി ചുരുക്കിക്കെട്ടാനുള്ള ബിജെപിയുടെ ശ്രമം വര്‍ഗീയത വളര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മതങ്ങള്‍ക്കതീതമായ ആത്മീയതയാണ് ഗുരുദര്‍ശനങ്ങളുടെ അടിത്തറ. ആ ഗുരുവിനെ വെറും ഹിന്ദുസന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബിജെപിയുടെ ശ്രമം അപഹാസ്യമാണെന്നാണ് ചെന്നിത്തലയുടെ വിലാപം. സുധീരനും വല്ലാതെ ചൊടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രതികരണവും മറിച്ചല്ല.
എന്താണ് ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്? ഇത്രമാത്രം:
“കേരളം ലോകത്തിന് സംഭാവന നല്കിയ ഏറ്റവും മഹാനായ ഹിന്ദുസന്യാസിയാണ് നാരായണ ഗുരുദേവന്. പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദുധര്‍മ്മത്തെ നവീകരിച്ച ഗുരുദേവന് തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും. അനാചാരങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുമ്പോഴും അത് സ്വധര്മ്മത്തിന് എതിരാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പരിഷ്കാരത്തിന്റെ പേരില്‍ സംസ്കാരത്തെയും സ്വന്തം നാടിനെതന്നെയും തള്ളിപ്പറയാന്‍ മടികാണിക്കാത്ത ഇന്നത്തെ കപട ‘പുരോഗമന’ വാദികള്‍ക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവൃത്തികള്‍. ഗുരു ഉയര്‍ത്തിയ ചിന്തകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കല്‍ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ്. ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയധാരയില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള ഏതൊരു ശ്രമത്തെയും നാം ഒറ്റക്കെട്ടായി ചെറുക്കണം. ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തില്‍ നടന്നപ്പോള്‍ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നല്‍കിയത് ഗുരുദേവന്റെ പേര് ആയിരുന്നു. ആ സമ്മേളനത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ മറ്റൊരു ദേശീയ കൗണ്‍സിലിനുകൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയര്‍ത്തുന്നത്. ഏവര്‍ക്കും ചതയ ദിനാശംസകള്‍.”
ഇതില്‍ പ്രകോപിതരാകാന്‍ എന്തിരിക്കുന്നു? ‘ശ്രീശങ്കരന്റെ മതമാണ് നമ്മുടേതും’ എന്ന് ഗുരുദേവന് പറഞ്ഞല്ലോ. അതിന്റെ അര്‍ത്ഥമെന്താണ്? ഗുരുദേവന് വിശ്വസിച്ച മതം വിശാലമതം. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവര്ക്കല്ലെ വിശാലമായ കാഴ്ചപ്പാടുണ്ടാകുന്നത്. ഹിന്ദുവില്‍ വിശ്വാസിക്കാത്തവന്‍ പാപിയാണെന്ന് ഏതെങ്കിലും ഹൈന്ദവാചാര്യന്‍ പറഞ്ഞിട്ടുണ്ടോ? യേശുവില്‍ വിശ്വസിക്കാത്തവന് പാപിയാകുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്നും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ തയ്യാറാകാത്തവര്‍ ഏതുതരം മതേതരജീവികളാണ്?
ഗുരുദേവസങ്കല്പം മറ്റേതെങ്കിലും മതത്തിലുണ്ടോ? സ്വാമികള്‍ മറ്റാര്‍ക്കെങ്കിലും അവകാശപ്പെടാനുള്ളതാണോ? ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന തത്വം മറ്റാരുടേതെങ്കിലുമാണോ? മതങ്ങള്‍ പിറക്കുംമുന്‍പുള്ള വിശാലമായ കാഴ്ചപ്പാടും ജീവിതരീതിയും ശീലവും മുറുകെപിടിച്ച, ഗുരുദേവനെ അറിയുന്നവര്‍ക്ക് അദ്ദേഹം ദൈവമാണ്. ഗുരുദേവന്റെ ഏതെങ്കിലും തത്വചിന്തകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ മതേതരബുദ്ധിജീവികള്‍ക്ക് സാധിക്കുമോ? ക്ഷേത്രങ്ങളും മഠങ്ങളും സ്ഥാപിച്ച ഗുരുദേവന് ഹൈന്ദവവിശ്വസിയായിരുന്നില്ലെന്ന് പറയുന്നവരുടെ ബുദ്ധിക്കാണ് ക്ലാവ് പിടിച്ചിരിക്കുന്നത്.
ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് സ്ഥാപിച്ചത് ഗുരുദേവനാണല്ലോ? അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ 6 ല്‍ ബി വകുപ്പ് പറയുന്നത് നോക്കാം: ”സംഘത്തിലെ സന്യാസി മഠങ്ങളിലെയും ത്യാഗികളുടെയും മതപരമായ അനുഷ്ഠാനങ്ങള്‍ക്കും, വാസത്തിനും ഭക്ഷണത്തിനും സൗകര്യമായവിധം മഠങ്ങള്‍, ആശ്രമങ്ങള്‍, ബ്രഹ്മവിദ്യാമന്ദിരങ്ങള്‍ മുതലായവ സ്ഥാപിച്ച് നടത്തുക. 6 ല്‍ സി-വേണ്ടത്ര വാസനയും കര്‍ത്തവ്യബോധവും നിസ്വാര്ത്ഥസേവനബുദ്ധിയും ഉള്ള ആളുകളെ പരിശീലിപ്പിക്കുന്നതിനായി ഒരു മതമഹാപാഠശാല സ്ഥാപിക്കുകയും പരിശീലനം കഴിഞ്ഞ് അവര്‍ സന്യാസദീക്ഷ സ്വീകരിക്കുവാന്‍ യോഗ്യരാണെന്ന് ബോധ്യമായശേഷം യഥാസമയം അവരെ സംഘത്തില്‍ അംഗങ്ങളാക്കി ചേര്‍ക്കുകയും ചെയ്യുക.”
ഇതില്‍ മതപരമായതെന്നതും, മതമഹാപാഠശാല എന്നതും എന്തിനെയാണ് സൂചിപ്പിക്കുന്നത്? ‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്ന ഗുരുവിന്റെ ഉദ്ബോധനം മതപരിവര്‍ത്തനം നടത്താന്‍ നോക്കിയവരോടാണ്. ഇതൊന്നും അറിയാതെ അലമുറയിട്ട് തൊണ്ടപൊട്ടിച്ചിട്ടെന്ത് ഫലം? ചെന്നിത്തലയുടെ കണ്ണിലൂടെ ഗുരുദേവനെ കാണാന്‍ കുമ്മനത്തെ കിട്ടില്ല. ഗുരുദേവനെ എല്ലാ അര്‍ത്ഥത്തിലും അറിഞ്ഞുകൊണ്ടുള്ള വിലയിരുത്തലിനെ വികൃതമാക്കാന്‍ ഈ ജന്മം പോരെന്ന് ബിജെപി വിരുദ്ധര്‍ തിരിച്ചറിയുക തന്നെ ചെയ്യും. ബിജെപിയുടെ വഴിയേ എത്താന്‍ ഇതൊക്കെ ധാരാളം. ഗുരുദേവനെ പഠിപ്പിക്കാനും വാമനനെ അറിയാനും ജനങ്ങള്‍ക്ക് അവസരം നല്‍കുന്നവര്‍ക്ക് ഒരായിരം നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: