ന്യൂദല്‍ഹി: ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് കോടികളുടെ പരസ്യം നല്കിയ ദല്‍ഹിയിലെ കേജ്രിവാള് സര്‍ക്കാരിന് കനത്ത തിരിച്ചടി. ഇതിനു സര്‍ക്കാര്‍ മുടക്കിയ പണം മുഴുവന്‍ ആപ്പില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ അന്വേഷണ സമിതി ശുപാര്‍ശ ചെയ്തു. പരസ്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ലംഘനമാണ് ദല്‍ഹി സര്‍ക്കാര്‍ നടത്തിയതെന്നാണ് കേന്ദ്രം നിയോഗിച്ച സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ദല്‍ഹി സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രതിഛായ കൊട്ടിഘോഷിക്കുകയാണ് ചെയ്തത്. ഇതിന് വന്ന പണം ആപ്പ് സര്‍ക്കാരിന് മടക്കി നല്‍കണം. സംസ്ഥാനത്തിനു പുറത്ത് പരസ്യം ചെയ്തു, അവ തെറ്റിദ്ധാരണയുണ്ടാക്കുന്നവയായിരുന്നു, സ്വയം പുകഴ്ത്താനായിരുന്നു പരസ്യം ഉപയോഗിച്ചത്, മാധ്യമങ്ങള്‍ക്കെതിരെയും പരസ്യം ചെയ്തു, പരസ്യത്തില്‍ ആംആദ്മിയുടെ പേരാണ് ഉണ്ടായിരുന്നത്, അവയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ പെരുപ്പിച്ചുകാണിച്ചു, മുന്‍മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി. ബി. ഠാണ്ഠന്, പ്രമുഖ പത്രപ്രവര്ത്തകന് രജത് ശര്‍മ്മ, പ്രമുഖ പരസ്യ വിശകലന വിദഗ്ധന്‍ പീയൂഷ് പ്ണഡെ എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ പരാതിയെത്തുടര്‍ന്ന് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ദല്‍ഹിയിലെ വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളാണ്. മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം ലംഘിച്ച സാഹചര്യത്തില്‍ ഇതിന് ഉത്തരവാദിയായ പാര്‍ട്ടിയില്‍ നിന്ന് സര്‍ക്കാരിന് വന്ന ചെലവ് ഈടാക്കുകയാണ് ഏകപരിഹാരമെന്നും സമിതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: