മാന്നാര്‍ (ആലപ്പുഴ): സൗമ്യ വധക്കേസില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ വധശിക്ഷയ്ക്ക് അനുകൂലമായ നിലപാട് ഇരട്ടത്താപ്പെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. പരുമല പമ്പാ കോളേജില്‍ സിപിഎം അക്രമത്തില്‍ കൊലചെയ്യപ്പെട്ട അനു പി.എസ്, കിം കരുണാകരന്, സുജിത്ത് എന്നിവരുടെ ഇരുപതാം ബലിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വധശിക്ഷയ്ക്ക് എതിരെയുള്ള നിലപാടാണ് കട്ജു സ്വീകരിച്ചത്. വിചാരണയുടെ ആരംഭത്തില്‍ തന്നെ വധശിക്ഷയ്ക്ക് താന്‍ എതിരാണെന്നും വധശിക്ഷയ്ക്കു വേണ്ടി വാദിക്കേണ്ടതില്ലെന്നുമാണ് കട്ജു പ്രസ്താവിച്ചത്. നിലപാടിലെ വൈരുദ്ധ്യം ശ്രദ്ധിക്കേണ്ടതാണ്. കൈയ്യടി നേടാനാണിത്.
രാഷ്ട്രീയ കേസുകളില്‍ തെളിവുകള്‍ പരിശോധിക്കാതെയാണ് ന്യായാധിപന്മാര് വിധി പറയുന്നത്. ഇത്തരം വിധി പ്രഖ്യാപനത്തിലൂടെ ഏറ്റവും അധികംനാള്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടുള്ളത് ആരാണെന്ന് നാം പരിശോധിക്കണം. മാറാട് സുരേഷ് അടക്കം നിരവധി പേര് നീതി നിഷേധത്തിന് ഇരയായി ജയില്‍ ശിക്ഷ അനുഭവിക്കുന്നു. നീതി തകരാതെ നോക്കാന്‍ സമൂഹത്തിന് ബാദ്ധ്യതയുണ്ടാകണം. ന്യായാധിപന്മാര്ക്കു വേണ്ടത് നിയമപരമായ മനഃസാക്ഷിയാണ്. തെളിവുണ്ടായാല്‍ രാഷ്ട്രീയം നോക്കാതെ ശിക്ഷിക്കാന്‍ സാധിക്കണം.
ആശയത്തിനും സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി പരുമലയില്‍ ജീവത്യാഗം ചെയ്ത അനു, കിം, സുജിത്ത് എന്നിവര്‍ക്ക് രണ്ട് പതിറ്റാണ്ടിനു ശേഷവും നീതി ലഭിച്ചിട്ടില്ല. ഇത് നീതിന്യായ വ്യവസ്ഥയിലെ കറുത്ത പുള്ളിയാണ്. ഈ തെറ്റ് തിരുത്താന്‍ നമ്മള്‍ക്കു സാധിക്കണം.
ചടങ്ങില്‍ പരുമല പമ്പാ കോളേജില്‍ ഈ വര്‍ഷം യൂണിയന് ജനറല്‍ സെകട്ടറിയായി വിജയിച്ച അജ്മല്‍ നാഥിനെ അനുവിന്റെ അച്ഛന് ശശിധരന് നായര്‍ ആദരിച്ചു. പരുമല ബലിദാന്ട്രസ്റ്റ് സെക്രട്ടറി മധു പരുമല അധ്യക്ഷത വഹിച്ചു.
തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന ട്രഷറര്‍ പ്രതാപചന്ദ്ര വര്‍മ്മ, ജില്ലാ പ്രസിഡന്റ് കെ. സോമന്, എം.വി. ഗോപകുമാര്‍, കെ.ജി. കര്‍ത്ത, രാജേഷ് ഗ്രാമം, ജലേഷ്, അജി ആര് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: