കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം നല്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ആസാം സ്വദേശി അമീര്‍ ഉള് ഇസ്ലാം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ശാരീരികബന്ധം സാധിക്കാതെ വന്നതിലുള്ള നിരാശയാണ് ജിഷയെ കൊല്ലാന്‍ അമീര്‍ ഉള് ഇസ്ലാമിനെ പ്രേരിപ്പിച്ചതെന്ന് 1,500 പേജുള്ള കുറ്റപത്രത്തിലുണ്ട്. കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അടക്കം 195 സാക്ഷിമൊഴികള്‍ കുറ്റപത്രത്തിലുണ്ട്. 125 ശാസ്ത്രീയ പരിശോധനാരേഖകളും 70 തൊണ്ടിമുതലും ഹാജരാക്കി.
ഏപ്രില്‍ 28 നാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടിയില്‍ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്ന കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ (30) ക്രൂരമായി കൊല്ലപ്പെട്ടത്. അമ്മ രാജേശ്വരി കൂലിപ്പണി കഴിഞ്ഞ് സന്ധ്യയ്ക്ക് വീട്ടില്‍ എത്തിയപ്പോഴാണ് മകള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. വികൃതമായാണ് മൃതദേഹം കിടന്നത്. കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അമീര്‍ ഉള് ഇസ്ലാമിനെതിരെ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വര്‍ഗ പീഡന നിരോധന വകുപ്പും ഉള്‍പ്പെടുത്തി.
കുറ്റം ചെയ്തതായി അമീര്‍ പോലീസിനോട് സമ്മതിച്ചിരുന്നു. തനിക്കൊപ്പം സുഹൃത്ത് അനാറുള്‍ ഇസ്ലാമും ഉണ്ടായിരുന്നുവെന്ന് അമീര്‍ പറഞ്ഞിരുന്നു. എന്നാല്‍, ജിഷ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് അനാറുള്‍ പെരുമ്പാവൂരില്‍നിന്ന് മടങ്ങിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. 90 ദിവസത്തിനകം കുറ്റപത്രം നല്കാന് കോടതി പോലീസിന് സമയം അനുവദിച്ചതനുസരിച്ച് 12 ന് നല്‍കേണ്ടതായിരുന്നു. തുടര്‍ച്ചയായ അവധിമൂലം വൈകി.
ജൂണ്‍ 16ന് തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്നാണ് അമീര്‍ ഉള് ഇസ്ലാമിനെ പോലീസ് പിടികൂടിയത്.
ഡിഎന്‍എ പരിശോധനകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അമീറിനെ പ്രതിയാക്കിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും, ഇയാളുടെ ചെരുപ്പും കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയും, അയല്‍വാസിയുടെ മൊഴിയും, ചെരിപ്പും നിര്‍ണായക തെളിവായി. അയല്‍വാസികളുള്‍പ്പെടെ 5,000 പേരുടെ വിരലടയാളം ശേഖരിച്ചു; 23 പേരുടെ ഡിഎന്‍എ പരിശോധിച്ചു. അനേ്വഷണത്തിന്റെ ഭാഗമായി 20 ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചു.
സൗമ്യ വധക്കേസിലുണ്ടായ പിഴവുകള്‍ ഈ കേസില്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. എന്നിരുന്നാലും, മൂന്ന് ആശങ്കകളുണ്ട്: കൊല നടത്തിയപ്പോള്‍ പ്രതി ധരിച്ചിരുന്ന രക്തം പുരണ്ട മഞ്ഞനിറമുള്ള ഷര്‍ട്ട് കണ്ടെത്താനായില്ല. ജിഷയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ നാലാമത് ഒരാളുടെ വിരലടയാളം സംബന്ധിച്ച് വ്യക്തതയില്ല. അനാറുള്ളിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
അന്വേഷണസംഘം കുറ്റപത്രം നല്കുമ്പോള് ജഡ്ജി അവധിയായിരുന്നു. 90 ദിവസം പിന്നിട്ടതുകൊണ്ടാണ് ഇന്നലെതന്നെ കുറ്റപത്രം നല്‍കിയത്. പ്രതിക്കുവേണ്ടി തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: