ആറന്മുള: പമ്പയുടെ ഓളപ്പരപ്പില്‍ വെച്ചുപാട്ടിന്റെ താളത്തില്‍ തുഴയെറിഞ്ഞെത്തിയ എ ബാച്ചിലെ മല്ലപ്പുഴശേരിയും ബി ബാച്ചിലെ തൈമറവുംകരയും ആറന്മുള ഉതൃട്ടാതി ജലമേളയില്‍ മന്നം ട്രോഫി നേടി.
എ ബാച്ച് ഫൈനല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ മേലുകരയ്ക്കും ബി ബാച്ച് രണ്ടാം സ്ഥാനം നേടിയ വന്മഴിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ട്രോഫികള്‍ സമ്മാനിച്ചു. എ ബാച്ച് മൂന്നാം സ്ഥാനം നേടിയ മാരാമണ്ണിനും ബി ബാച്ച് മൂന്നാം സ്ഥാനം നേടിയ മംഗലത്തിനും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വക ആറന്മുള ജലമേള-ട്രോഫികള്‍ നല്കി. ലൂസേഴ്സ് ഫൈനല്‍ ജേതാക്കളായി തിരഞ്ഞെടുക്കപ്പെട്ട കുറിയന്നൂര്‍, ളാക ഇടയാറന്മുള, തെക്കേമുറി എന്നിവയ്ക്കും ട്രോഫികള്‍ നല്കി.
പാരമ്പര്യ ശൈലിയില്‍ പാടിത്തുഴഞ്ഞതിന് എ ബാച്ച് പള്ളിയോടത്തിനുള്ള ആറന്മുള പൊന്നമ്മ സ്മൃതി പുരസ്കാരം നെടുമ്പ്രയാര്‍ പള്ളിയോടത്തിനും നല്കി.
ബി ബാച്ച് ലൂസേഴ്സ് ഫൈനല്‍ ജേതാക്കള്‍ ഇടക്കുളം, പൂവത്തൂര്‍ കിഴക്ക്, മുതവഴി, കോറ്റാത്തൂര്‍ പള്ളിയോടം എന്നിവയ്ക്കും പുരസ്കാരം നല്കി. ബി ബാച്ചില്‍ പാരമ്പര്യ ശൈലിയില്‍ പാടിത്തുഴഞ്ഞ പള്ളിയോടത്തിനുള്ള ട്രോഫി ആറാട്ടുപുഴ പള്ളിയോടത്തിന് നല്കി.
ഇന്നലെ നടന്ന ഉതൃട്ടാതി ജലമേളയില്‍ രണ്ടു ബാച്ചുകളിലായി 50 പള്ളിയോടങ്ങളാണ് പങ്കെടുത്തത്.
മന്ത്രി മാത്യു ടി. തോമസ് ജലഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള മന്നം ട്രോഫി എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ സമ്മാനിച്ചു.സ്വാമി വിവിക്താനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. രാമപുരത്ത് വാര്യര്‍ അവാര്‍ഡ് ശ്രീകുമാരന്‍തമ്പിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് സമ്മാനിച്ചു.
സുവനീറിന്റെ പ്രകാശനം വീണാ ജോര്‍ജ്ജ് എംഎല്‍എയും വഞ്ചിപ്പാട്ട് ആചാര്യനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: