തിരുവനന്തപുരം: ഓണാഘോഷം 2016 ന് സമാപനം കുറിച്ചുള്ള സാംസ്കാരിക ഘോഷയാത്ര ഇന്ന് നടക്കും. വെള്ളയമ്പലം മാനവീയം വീഥിക്ക് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര അട്ടക്കുളങ്ങരയില്‍ അവസാനിക്കും. ഓണം സാംസ്കാരിക ഘോഷയാത്ര വൈകുന്നേരം 5.30 ന് വെള്ളയമ്പലം മാനവീയം വീഥിക്ക് മുന്നില്‍ സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഫഌഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി എ.സി മൊയ്തീന് വാദ്യോപകരണമായ ‘കൊമ്പ്’ മുഖ്യകലാകാരന് കൈമാറുന്നതോടെ സാംസ്കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കമാകും. ഏകദേശം നാല് ലക്ഷത്തോളം ആളുകള്‍ ഘോഷയാത്ര കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം ഡയറക്ര് യു.വി. ജോസ് പറഞ്ഞു. ആയിരത്തില്‍പ്പരം കലാകാരന്മാര് അവതരിപ്പിക്കുന്ന എഴുപത്തഞ്ചോളം ഫ്ളോട്ടുകളുടെ അകമ്പടിയോടെയായിരിക്കും ഘോഷയാത്ര. മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച 100 പുരുഷന്മാര് അശ്വാരൂഢസേനക്ക് പിന്നിലായി അണിനിരക്കും. അവരോടൊപ്പം മോഹിനിയാട്ട നര്‍ത്തകിമാര്‍ ഓലക്കുടയുമായി അണിനിരക്കും. തുടര്‍ന്ന് അണമുറിയാതെ വേലകളി, ആലവട്ടം, വെഞ്ചാമരം എന്നീ ദൃശ്യരൂപങ്ങള്‍ ചലനാത്മകമാകും. കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മന്‍കൊട എന്നിവ തനതുമേളങ്ങള്ക്കൊപ്പമുണ്ടാകും. പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റുമേളം തുടങ്ങി പെരുമ്പറമേളം വരെ താളവിസ്മയങ്ങള്‍ തീര്‍ക്കും. ഒപ്പനയും മാര്‍ഗ്ഗം കളിയും ദഫ്മുട്ടും തിരുവാതിരക്കളിയും കോല്‍ക്കളിയും കേരളത്തിന്റെ മതമൈത്രി വിളിച്ചോതും. മയൂര നൃത്തം, പരുന്താട്ടം, ഗരുഢന്‍, പറവ, അര്‍ജ്ജുന നൃത്തം തുടങ്ങി, കുമ്മാട്ടിക്കളിവരെയുള്ള നാലു ഡസനോളം വൈവിധ്യമാര്‍ന്ന കേരളീയ കലാരൂപങ്ങള്‍ അണിനിരക്കും. കാണികളില്‍ കൗതുകമുയര്‍ത്തുന്ന പൊയ്ക്കാല്‍ കളി, ബൊമ്മകളി, ആഫ്രിക്കന്‍ നൃത്തരൂപങ്ങള്‍, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശല്‍, വള്ളുവനാടന്‍ കലാരൂപങ്ങള്‍ എന്നിവയും ഘോഷയാത്രയ്ക്ക് മിഴിവേകും. ഇതോടൊപ്പം 10 ഇതര സംസ്ഥാന കലാരൂപങ്ങളെയും വഹിച്ചുകൊണ്ടുള്ള ഫ്ളോട്ടുകളുമുണ്ട്. യൂണിവേഴ്സിറ്റി കോളജിന് മുന്‍വശത്ത് വിശിഷ്ട വ്യക്തികള്‍ക്ക് പ്രത്യേകം ഒരുക്കിയ പവലിയനില്‍ ഇരുന്ന് ഗവര്‍ണ്ണറും ഘോഷയാത്ര വീക്ഷിക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും വിഷയാധിഷ്ഠിത ഫ്ളോട്ടുകള്‍ ഉള്‍പ്പെടെ 150ല്‍പരം ദൃശ്യ-ശ്രാവ്യ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല- സ്വകാര്യസ്ഥാപനങ്ങള്‍, ബാങ്കിംഗ് സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഫ്ളോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കും പുരസ്ക്കാരങ്ങള്‍ നല്‍കും. ഫ്ളോട്ടുകള്‍ കടന്നുപോകുന്ന വീഥിയില്‍ അഞ്ച് വേദികളിലായി കലാപരിപാടികളും അവതരിപ്പിക്കും.
ഇന്ന് കിഴക്കേകോട്ടയില്‍ നിന്ന് എല്ലാ റൂട്ടുകളിലേക്കും കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. നഗരത്തിലെ പതിനൊന്ന് ഇടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ട്, യൂണിവേഴ്സിറ്റി ഓഫീസ്, സംസ്കൃത കോളെജ്, തൈയ്ക്കാട് പോലീസ് സ്റ്റേഡിയം, പേരൂര്‍ക്കട തങ്കമ്മ സ്റ്റേഡിയം, സൂര്യകാന്തി റോഡ്, വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, നന്ദാവനം റോഡ്, കോട്ടണ്‍ഹില്‍ സ്കൂള്‍, റിസര്‍വ് ബാങ്കിന് മുന്‍വശം, യൂണിവേഴ്സിറ്റി കോളജ് കോമ്പൗണ്ട് എന്നിവയാണ് പാര്‍ക്കിങ്ങിനായി ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: