തിരുവനന്തപുരം: ദേശീയതലത്തില്‍ അനാവശ്യസമരങ്ങള് നടത്തി സര്‍ക്കാരിനെയും ജനങ്ങളെയും ഒരുപോലെ ദ്രോഹിക്കുന്ന ഇടതുസംഘടനകളുടെ ഇരട്ടത്താപ്പ് തൊഴിലാളി സമൂഹം തിരിച്ചറിയണമെന്ന് ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി എസ്. ദുരൈരാജ് പറഞ്ഞു.
കേരളം ഒഴികെ രാജ്യത്തൊരിടത്തും സിഐടിയു, എഐടിയുസി അടക്കമുള്ള ഇടതുസംഘടനകള്‍ക്ക് തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിശ്വകര്‍മ ജയന്തിയോടനുബന്ധിച്ച് ബിഎംഎസ് വഞ്ചിയൂര്‍ മേഖല സംഘടിപ്പിച്ച ദേശീയ തൊഴിലാളി ദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്ത ഹര്‍ത്താലാണ് നടന്നത്.
തൊഴിലാളികളോട് ആത്മാര്‍ഥത ഉണ്ടെങ്കില്‍ കേന്ദ്രജീവനക്കാര്‍ക്കു നല്കിയ ബോണസ് സംസ്ഥാന ജീവനക്കാര്‍ക്കും നല്കാന് ഇടതുസര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ കുറ്റംപറയുന്ന ഇടതുവലതു സംഘടനകള്‍ പശ്ചിമബംഗാളിലും രാജ്യത്താകെയും വര്‍ഷങ്ങളായി സ്വകാര്യവത്കരണം ഉള്‍പ്പെടെയുള്ള ജനദ്രോഹനയം നടപ്പാക്കിയവരാണ്.
കേരളത്തിലും ത്രിപുരയിലുമായി ഒതുങ്ങിയ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ ബി ടീമാണ്. കേന്ദ്രസര്‍ക്കാരിന്റെ പല തൊഴിലാളി ക്ഷേമപദ്ധതികളും കേരളത്തില്‍ നടപ്പാക്കാതെ ഇടതുസര്‍ക്കാര്‍ അന്ധമായ രാഷ്ട്രീയവിരോധം തീര്‍ക്കുകയാണ്.
തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവച്ച 12 ഇന ആവശ്യങ്ങളില്‍ പത്തെണ്ണവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കിവരുന്നു. എന്നിട്ടും ദേശീയ ഹര്‍ത്താല്‍ നടത്തിയത് ജനങ്ങളെ വഞ്ചിക്കലാണ്. വിദേശനിക്ഷേപം, പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ പുനരാലോചിക്കണമെന്നാണ് ബിഎംഎസിന്റെ അഭിപ്രായം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലാ പ്രസിഡന്റ് ഗോവിന്ദ് ആര്. തമ്പി അധ്യക്ഷത വഹിച്ചു. ജി.എസ്. വിമോദ്, മനോജ് മന്ദിരത്തില്‍, ജെറിജോണ്, ആര്. മണിക്കുട്ടിന് എന്നിവര്‍ സംസാരിച്ചു. ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രകടനമായാണ് സമ്മേളനത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: