കൊച്ചി: ഭാരതസംസ്കാരത്തിന്റെ ഭാഗമായ സാഹിത്യകൃതികള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യപ്പെടുന്നത് ശരിയായ രീതിയിലല്ലെന്ന് ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് ചന്ദ്രശേഖര കമ്പാര്‍. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതസാഹിത്യത്തില്‍ ഭാഷകള്‍ക്ക് വൈവിധ്യമുണ്ടെങ്കിലും അത് സംസ്കാരം, ചരിത്രം, പാരമ്പര്യം എന്നിവ പങ്കുവയ്ക്കുന്നു. എന്നാല്‍ നമ്മുടെ സാഹിത്യങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യപ്പെടുമ്പോള്‍ ഈ വേരുകള്‍ നഷ്ടമാകുന്നു. പുരാരേഖ സൂക്ഷിപ്പ് കേന്ദ്രത്തില്‍ വെയ്ക്കാനുള്ളതല്ല ഭാഷ. ഭാഷയ്ക്ക് ജീവനുണ്ട്. ഭാഷയുടെ ജീവനാണ് സാഹിത്യമെന്നും കേന്ദ്ര സാഹിത്യ അക്കാദമി ഉപാധ്യക്ഷന്‍കൂടിയായ കമ്പാര്‍ പറഞ്ഞു.
സമ്മേളനത്തില്‍ മഹാകവി അക്കിത്തത്തിനും ചെമ്മനം ചാക്കോയ്ക്കും നവതി ബഹുമതിയും ചന്ദ്രശേഖര കമ്പാര്‍ നല്കി. എം. ലീലാവതി അധ്യക്ഷത വഹിച്ചു.
മഷിയുണങ്ങാത്ത പേനകളാണ് അക്കിത്തവും ചെമ്മനവുമെന്ന് ലീലാവതി പറഞ്ഞു. എഴുത്തച്ഛനെയും കുഞ്ചനെയും ഓര്‍മ്മിപ്പിക്കുന്ന വ്യക്തിത്വങ്ങളാണ് ഇരുവരുമെന്നും ലീലാവതി ചൂണ്ടിക്കാട്ടി. രസാനുഭവത്തോടൊപ്പം, സാമൂഹികമായ നന്മകളും പകരുന്നതാകണം സാഹിത്യം എന്ന് മറുപടിപ്രസംഗത്തില്‍ ചെമ്മനം പറഞ്ഞു.
അംഗീകാരത്തിനും സ്നേഹത്തിനും അക്കിത്തവും നന്ദി പറഞ്ഞു. കെ.എല്‍. മോഹനവര്‍മ്മ, എസ്. രമേശന് എന്നിവര്‍ സംസാരിച്ചു. രഘുനാഥന് പറളി സ്വാഗതവും പി.എ. ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.
ഉച്ചയ്ക്കുശേഷം ഉള്ളൂരിന്റെ പ്രേമസംഗീതത്തെ അവലംബമാക്കി മണക്കല ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതപരിപാടി അരങ്ങേറി. തുടര്‍ന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള സാഹിത്യം എന്ന വിഷയത്തില്‍ സാഹിത്യ സെമിനാര്‍ നടന്നു.
സി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രന് വടക്കേടത്ത് അധ്യക്ഷത വഹിച്ചു. പി. പവിത്രന്, എം.വി. ബെന്നി, കെ.എ. സെബാസ്റ്റ്യന്‍, വി. വിജയകുമാര്‍, ഇ.പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: