തിരുവല്ല: മൂന്ന് പേര്‍ക്ക് ജീവിതം സമ്മാനിച്ച് പ്രിയങ്കയും (14) യാത്രയായി. ചിറ്റാറില്‍ കാര്‍ണിവല്‍ സ്ഥലത്തെ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ മസ്തിഷ്കമരണം വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. പ്രിയങ്കയുടെ രണ്ടു വൃക്കകളും കരളും മൂന്നു പേരെ ജീവിതത്തിലേക്കു വഴി നടത്തും. ചിറ്റാര്‍ കളത്തുങ്കല്‍ സജി, ബിന്ദു ദമ്പതിമാരുടെ മകളാണ്. ഇവരുടെ മകന് അലനും അപകടത്തില്‍ മരിച്ചിരുന്നു. ഒമ്പതിനാണ് പ്രിയങ്കയെ പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘം ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അവയവങ്ങള്‍ ശേഖരിച്ച് ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. പുളിക്കീഴ് എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് ആംബുലന്‍സിന് അകമ്പടിയേകി. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ സജിയും ബിന്ദുവും മറ്റു ബന്ധുക്കളും ചേര്‍ന്ന് അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. റിജോ പുത്തന്‍പറമ്പിലിന്റെ നേത്രതൃത്വത്തില് സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുമായി ബന്ധപ്പെട്ടു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം സ്വദേശി സാബുവിന് കരള്‍ യോജിക്കുമെന്ന് കണ്ടെത്തി. തുടര്‍ന്നായിരുന്നു നടപടികള്‍. ഡോ.ബി. വേണുഗോപാല്‍ ഡോ. ഹഷോര്, ഡോ. മുരളീധരന്, ഡോ. ഡൊമനിക് ആന്റോ, ഡോ. മാത്യു പുളിക്കല്‍ എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ആകാശ ഊഞ്ഞാലില്‍ നിന്നു കൈവിട്ടു പോയ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രിയങ്കയും വീഴുകയായിരുന്നു. സഹോദരന് അലന് കഴിഞ്ഞ എട്ടിന് മരിച്ചു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. ഇടുപ്പെല്ലുകള്‍ തകര്‍ന്നു. ശ്വാസകോശത്തിന് ചതവും സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
തലച്ചോറിലെ നീര്‍ക്കെട്ട് ഒഴിവാക്കാന്‍ ന്യൂറോ സര്‍ജന്റെ നേതൃത്വത്തില്‍ ക്രയനോട്ടമി ശസ്ത്രക്രിയ ചെയ്തു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തി വരികയായിരുന്നു. ഇതിനിടയിലാണ് മരണം. ചിറ്റാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നിമ്മി സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: