തലശ്ശേരി: കോടിയേരി കല്ലില്‍ത്താഴെ, മൂഴിക്കര എന്നിവിടങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ സിപിഎം അക്രമം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സിപിഎം ക്രിമിനല്‍ സംഘം ഈ മേഖലയില്‍ വ്യാപക അക്രമം അഴിച്ചുവിട്ടത്. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ബിജെപി കോടിയേരി മേഖലാ കമ്മറ്റി വൈസ് പ്രസിഡണ്ട് കല്ലില്‍ത്താഴെയിലെ കുഞ്ഞിക്കാട്ടില്‍ രാജേന്ദ്രന്റെ പത്മിനി കൃഷ്ണ എന്ന വീടിന് നേരെയാണ് രാത്രി 12 മണിയോടെ ആദ്യ അക്രമം നടന്നത്. മഴു ഉള്‍പ്പെടെയുളള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് വാതിലും വീടിന്റെ ജനല്‍ച്ചില്ലുകളും മറ്റും അടിച്ചു തകര്‍ത്തത്. മുറ്റത്തുണ്ടായിരുന്ന ആക്ടീവ സ്കൂട്ടറും പൂച്ചെട്ടികളും മുഴുവന്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് 12.30 ഓടെ തോട്ടപ്പുറം കോടിയേരി വായനശാലക്കടുത്തുള്ള ഗവ ഗേള്‍സ് സ്കൂള്‍ അധ്യാപകന് അനില്‍ കുമാറിന്റെ ആനന്ദഭവന് വീടിന് നേരെയും അക്രമം നടത്തി. ഇവിടെ ബോംബെറിഞ്ഞാണ് വീട് തകര്‍ത്തത്. ജനല്‍ ഗ്ലാസുകളും ചുമരും ബോംബേറില്‍ തകര്‍ന്നിട്ടുണ്ട്. ഇതേ സമയത്തു തന്നെയാണ് കോടിയേരി മൂഴിക്കരയിലെ ബിജെപി പ്രവര്‍ത്തകനായ റജിലിന്റെ വീടിന് നേരെ അക്രമം നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും തലശ്ശേരി എംഎല്‍എയുടെയും നാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഇടതുപക്ഷം അധികാരമേറ്റെടുത്തതു മുതല്‍ ഈ ഭാഗത്ത് ഏകപക്ഷീയമായി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം വ്യാപക അക്രമാണ് അഴിച്ചുവിടുന്നത്. ജില്ലയില്‍ നിരന്തരം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം അക്രമവും കൊലപാതകവും നടത്തിവരുന്നതിനെക്കുറിച്ച് അന്വേഷിക്കുവാനും നിജസ്ഥിതി മനസ്സിലാക്കുവാനുമായി ബിജെപി കേന്ദ്ര കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ എംപിമാര്‍ അടങ്ങുന്ന സംഘം കണ്ണൂരില്‍ എത്തുന്നതിന് തൊട്ടുമുമ്പ് ഇത്തരം ഒരു അക്രമം നടത്താന്‍ സിപിഎം തീരുമാനിച്ചതിന് പിന്നില്‍ പ്രത്യേക ഉദ്ദേശമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: