മാഹി: പള്ളൂര്‍ ഇടയില്‍പ്പീടികയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് സിപിഎം സംഘം പട്ടാപ്പകല്‍ അടിച്ചു തകര്‍ത്തു. ഇടയില്‍പ്പീടിക പ്രിയദര്‍ശിനി ബസ് സ്റ്റോപ്പിന് സമീപത്തെ തുണ്ടിയില്‍ ജനാര്‍ദ്ദനന്റെ വീടാണ് ഇന്നലെ വൈകുന്നേരം 3.30 ഓടെ മുഖംമൂടിയണിഞ്ഞെത്തിയ സിപിഎം സംഘം അടിച്ചു തകര്‍ത്തത്. വടി, കൊടുവാള് തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ മുഴുവന്‍ ജനല്ച്ചില്ലകളും തകര്‍ത്തു. അക്രമസമയത്ത് ജനാര്‍ദ്ദനന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവരെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്നലെ ന്യൂമാഹി, കോടിയേരി പ്രദേശങ്ങളില്‍ സിപിഎം ഭീകരതാണ്ഡവാണ് ആടിയത്. നിരവധി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പള്ളൂരിലെ അക്രമവും. പള്ളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ ബിജെപി മാഹി മേഖലാ പ്രസിഡണ്ട് സത്യന് കുനിയില്‍ പ്രതിഷേധിച്ചു. സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്നും സിപിഎം അക്രമം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: