കരുനാഗപ്പള്ളി: അഴീക്കല്‍ ഹാര്‍ബറില്‍ മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും വില്പന വ്യാപകം.
ആലപ്പാട് പഞ്ചായത്തില്‍ അഴീക്കല്‍, സ്രായിക്കാട്, ചെറിയഴീക്കല്‍, വെള്ളനാത്തുരുത്ത് കേന്ദ്രീകരിച്ച് മാഫിയസംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണ്. ദിനംപ്രതി നൂറുകണക്കിന് കുട്ടികളും യുവാക്കളും സംഘം ചേര്‍ന്ന് അഴീക്കല്‍ പുലിമുട്ടില്‍ എത്തുന്നു.
ഇവരെ വശീകരിച്ച് മാഫിയസംഘം കഞ്ചാവ്, ശംഭു, തുളസി, പാന്‍പരാഗ്, കൂള്ലിപ്സ് എന്നീ പുകയില ഉല്പന്നങ്ങളും മയക്കുമരുന്നുകള്‍ നല്‍കുന്നുണ്ട്. ഇവയില്‍ കുപ്പിച്ചില്ല് പൊടിച്ചുചേര്ത്തുണ്ടാക്കുന്ന ലഹരിപൊടി ചുണ്ടിനടിയില്‍ ഇട്ട് ആ ലഹരിയില്‍ ആശ്വാസം കണ്ടെത്തുന്ന വസ്തുവും കൊടുത്ത് വന്‍തുക ഈടാക്കുന്നു. കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളില്‍ നിന്നും കായംകുളം, ആലപ്പുഴ, കേന്ദ്രങ്ങളില്‍ നിന്നും എത്തുന്നവരാണ് ഇവിടെ മയക്കുമരുന്നു ലോബികളുടെ പിടിയിലാകുന്നത്. ജില്ലക്ക് പുറത്തുനിന്നും കഞ്ചാവും മറ്റ് വിവിധ മയക്കുമരുന്നുകളുമായി ഏജന്റുമാര്‍ എത്തി തമ്പടിക്കുന്നു. കാറുകളിലും ബൈക്കുകളിലും എത്തുന്ന സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും മറ്റുള്ളവരും എത്തി ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചശേഷം കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നത് പതിവാണ്. ഇത് ഇവിടെ വലിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്ന് കുത്തിവച്ചശേഷം ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ കടലില്‍ വലിച്ചെറിയുന്നു. കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവരുടെ കാലില്‍ സൂചികൊണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അഴീക്കല്‍ ഹാര്‍ബറില്‍ നിരവധി സംഘങ്ങള്‍ ബൈക്കുകളില്‍ ബിയറും വ്യാജമദ്യവും എത്തിച്ച് വില്പന നടത്തുന്നതും പതിവാണ്. അഴീക്കല്‍ ഹാര്‍ബറില്‍ കൂട്ടമായി ദൂര സ്ഥലങ്ങളില്‍ നിന്നും പെണ്‍കുട്ടികളും യുവതികളും എത്താറുണ്ട്. ഇവരെ ഒരു സംഘം സമീപിച്ച് ശല്യം ചെയ്യാറുണ്ടെന്നും പരാതിയുണ്ട്. പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയെങ്കിലും ഒരു സംഘത്തിനും എതിരെ നടപടി സ്വീകരിച്ചിട്ടില്ല. അഴീക്കല്‍ ഹാര്‍ബറില്‍ പുലിമുട്ടിനു സമീപം ഉണ്ടാകുന്ന അപകടങ്ങളും സമീപത്ത് കുളിക്കാന്‍ ഇറങ്ങുന്നവര്‍ തിരയില്‍പെട്ട് മരിക്കുന്നതും തടയാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: