കൊട്ടാരക്കര: ശാപമോക്ഷമില്ലാതെ കൊട്ടാരക്കര മിനി സിവില്സ്റ്റേഷന്. നിര്‍മ്മാണ ജോലികള്‍ പാതി വഴിയില്‍ മുടങ്ങിയ മിനി സിവില്‍ സ്റ്റേഷന് കാടുമൂടി തെരുവ്നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറുന്നു. മൂന്ന് വര്‍ഷമായി ഇവിടെ നിര്‍മ്മാണ ജോലികള്‍ മുടങ്ങിക്കിടക്കുകയാണ്. സിവില്സ്റ്റേഷന് ഉദ്ഘാടനം ചെയ്യുന്നതും കാത്ത് വാടക കെട്ടിടങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് 25ല്‍പ്പരം സര്‍ക്കാര്‍ ഓഫീസുകള്‍. ഇപ്പോഴത്തെ ബഡ്ജറ്റില്‍ തുക അനുവദിച്ച് നിര്‍മ്മാണം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും കരാറുകാരന് നല്കിയ കേസ് തീര്‍പ്പാകാത്തതിനെ തുടര്‍ന്ന് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. കരാറുകാര്‍ക്ക് തുക മാറി കിട്ടാനുള്ള കാലതാമസം ഉണ്ടായതിനാലാണ് നിര്‍മ്മാണ ജോലികള്‍ തീര്‍ത്തും മുടങ്ങിയത്.
മൂന്ന് നിലകളുള്ള കെട്ടിടം പൂര്‍ത്തിയായിട്ടുണ്ട്. ഇനി ഫിനിഷിംഗ് ജോലികളാണ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ ഇടത് സര്‍ക്കാര്‍ 9.65 കോടി രൂപയാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മ്മാണത്തിനായി അനുവദിച്ചത്. രണ്ടാമത് നല്കിയ എസ്റ്റിമേറ്റ് പ്രകാരം രണ്ട് കോടി രൂപ കൂടി അനുവദിച്ചാണ് നിര്‍മ്മാണം ഈ വഴിക്കെത്തിച്ചത്. ഇതില്പെടുന്ന തുക മാറി ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടത് കരാറുകാരെ വലച്ചു. ഇവിടെ ടെന്റ് അടിച്ച് താമസിച്ചിരുന്ന അന്യദേശ തൊഴിലാളികളെ ഉള്‍പ്പടെ പിന്‍വലിക്കേണ്ടതായും വന്നു.
2011 ഡിസംബറിലായിരുന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് സിവില്സ്റ്റേഷന് ശിലാസ്ഥാപനം നടത്തിയത്. എറണാകുളത്തെ സ്വകാര്യ കമ്പനിക്കായിരുന്നു നിര്‍മ്മാണ ചുമതല. താഴത്തെ നിലയില്‍ പാര്‍ക്കിംഗ് ഏരിയായും താലൂക്ക് ഓഫീസുമായി ഉപയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. മുകളിലത്തെ നിലകളില്‍ മറ്റ് 23 സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. സ്ഥല ലഭ്യത പരിഗണിച്ചശേഷം കൂടുതല്‍ ഓഫീസുകളും ഇവിടേക്ക് മാറ്റാമെന്നും നിശ്ചയിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണം അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിയതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വാടക കെട്ടിടങ്ങളില്‍ തന്നെ പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണ്.
താലൂക്ക് ഓഫീസ് നിലവില്‍ തൃക്കണ്ണമംഗലിലെ കെഐപി വക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജോയിന്റ് ആര്‍ടി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, സ്റ്റാറ്റിറ്റിക്സ് ഓഫീസ്, ലേബര്‍ ഓഫീസ് തുടങ്ങി ഏറെ ഓഫീസുകള്‍ ഇപ്പോള്‍ ഭീമമായ വാടക നല്കി ടൗണിന്റെ പല’ഭാഗങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇവയൊക്കെ ഒരു കൂരയ്ക്ക് കീഴിലാകുന്നതോടെ വാടക ഇനത്തില്‍ സര്‍ക്കാരിന് ലക്ഷങ്ങള്‍ മാസം ലാഭിക്കാനാകും. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകളും മാറും. എന്നാല്‍ നിര്‍മ്മാണം മുടങ്ങിയതോടെ പ്രതീക്ഷകള്‍ നീണ്ടുപോകുകയാണ്. ആരുടെയും ശ്രദ്ധ പതിയാത്ത സ്ഥലമായതിനാല്‍ തെരുവ് നായകള്‍ ഇവിടം താവളമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: