ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും പരിശീലകന് ഹോസെ മൗറീഞ്ഞൊയുടെയും കഷ്ടകാലം അവസാനിക്കുന്നില്ല. പിന്നാമ്പുറക്കാരായ വാറ്റ്ഫോഡിനോട് 3-1ന് തോറ്റ ടീം, പ്രീമിയര്‍ ലീഗിലും യുറോപ്പ ലീഗിലുമായി തുടരെ മൂന്നാം തോല്‍വി ഏറ്റുവാങ്ങി.
എവേ മത്സരം ഒട്ടും സുഖകരമായിരുന്നില്ല വെയ്ന്‍ റൂണിയും സ്ലാട്ടണ് ഇബ്രാഹിമോവിച്ചുമടങ്ങിയ യുണൈറ്റഡിന്. 34ാം മിനിറ്റില്‍ എറ്റിനെ കപൗവിലൂടെ വാറ്റ്ഫോഡ് മുന്നില്‍. ഡാരില്‍ ജമാരത് ഒരുക്കിയ അവസരം ലക്ഷ്യത്തിലെത്തിക്കാന്‍ കപൗവിന് കാര്യമായി അധ്വാനിക്കേണ്ടിവന്നില്ല. ആദ്യ പകുതി ഈ ഗോളില്‍ വാറ്റ്ഫോഡ് അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മടക്കി മാര്‍ക്കസ് റഷ്ഫോഡ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. എതിര്‍പ്രതിരോധത്തെ കബളിപ്പിച്ച് ഇബ്രാഹിമോവിച്ച് നല്കിയ പാസ് റഷ്ഫോഡ് അനായാസം വലയിലിട്ടു.
സമനിലയിലേക്കെന്നു കരുതിയിരിക്കെയാണ് മാഞ്ചസ്റ്റര്‍ സംഘത്തിന് ഇരട്ട പ്രഹരമേറ്റത്. 83ാം മിനിറ്റില്‍ യുവാന്‍ കാമിലോ സുനിഗ, വാറ്റ്ഫോഡിനെ മുന്നിലെത്തിച്ചു. ബോക്സിനുള്ളില്‍ നിന്ന് റോബര്‍ട്ടൊ മാക്സിമിലിയാനൊ നല്കിയ പാസ് ഒറ്റ സ്പര്ശത്തില് വലയുടെ ഇടതു താഴെ മൂലയിലെത്തിച്ചു സുനിഗ. ഇഞ്ചുറി ടൈമില്‍ നെഞ്ചുപിളര്‍ന്ന് മൂന്നാം ഗോളും വഴങ്ങി യുണൈറ്റഡ്. സുനിഗയെ മൗറെയ്ന്‍ ഫെല്ലെയ്നി ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റിയില്‍ ഗോള്‍. കിക്കെടുത്ത നായകന് ട്രോയി ഡീനേയ്ക്ക് പിഴച്ചില്ല, നേരെ വലയിലേക്ക്. അഞ്ചു കളികളില്‍ ഒമ്പതു പോയിന്റുമായി ആറാമത് യുണൈറ്റഡ്. ജയത്തോടെ ഏഴു പോയിന്റുമായി എട്ടാം സ്ഥാനത്തേക്കുയര്‍ന്നു വാറ്റ്ഫോഡ്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ ഒന്നിനെതിരെ നാലു ഗോളിന് ഹള്‍ സിറ്റിയെ കീഴടക്കി. അലക്സി സാഞ്ചസിന്റെ ഇരട്ട ഗോളുകളാണ് എവേ മത്സരത്തില്‍ പീരങ്കിപ്പടയ്ക്ക് തുണയായത്. 17, 83 മിനിറ്റില്‍ സാഞ്ചസ് ലക്ഷ്യം കണ്ടു. തിയൊ വാല്‍കോട്ട്, ഗ്രനിത് ഷാക്ക എന്നിവര്‍ മറ്റു സ്കോറര്‍മാര്‍. റോബര്‍ട്ട് സ്നൊദ്ഗ്രാസ് ഹള്ളിന്റെ ആശ്വാസം.
മാഞ്ചസ്റ്റര്‍ സിറ്റി മടക്കമില്ലാത്ത നാലു ഗോളിന് എഎഫ്സി ബേണ്‍മൗത്തിനെ തകര്‍ത്തു. കെവിന് ഡി ബ്ര്യൂണെ, ഇല്ഹ്യനാച്ചൊ, റഹിം സ്റ്റെര്‍ലിങ്, ഇല്‍ക്കെ ഗുണ്ടൊഗന്‍ എന്നിവര്‍ സ്കോറര്‍മാര്‍. അഞ്ചു കളികളില്‍ 15 പോയിന്റുമായി സിറ്റി ഒന്നാമത്. ചാമ്പ്യന്മാര് ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്നു ഗോളിന് ബേണ്‍ലിയെ കീഴടക്കി. ഇസ്ലാം സില്മാനിയുടെ ഇരട്ട ഗോളുകളും ബീന്‍ മീയുടെ സെല്‍ഫ് ഗോളും ലെസ്റ്ററിന്റെ ജയത്തിനു പകിട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: