മഹാത്മാഗാന്ധിയെപ്പോലും ധിക്കരിച്ച് യുഎന്നില്‍ കശ്മീര്‍ പ്രശ്നം ഉന്നയിക്കുകയും ആ നാട്ടുരാജ്യത്തിന് പ്രത്യേക പദവി നല്‍കുകയും ചെയ്ത നെഹ്റുവിന്റെ കൊലച്ചതിയാണ് പാക് ഭീകരാക്രമണങ്ങളുടെ രൂപത്തില്‍ രാജ്യം ഇപ്പോഴും അനുഭവിക്കുന്നത്. രാജാവ് ഹരിസിങ് ഭാരതത്തിലോ പാക്കിസ്ഥാനിലോ ലയിക്കുവാന്‍ തയ്യാറായില്ല. ഭൂരിപക്ഷം മുസ്ലിം ആണെങ്കിലും ജമ്മുമേഖലയില്‍ ഹിന്ദുക്കളും ലഡാക്കില്‍ ബുദ്ധിസ്റ്റുകള്‍ക്കുമായിരുന്നു ഭൂരിപക്ഷം. ഈ രണ്ടു സമുദായങ്ങളും പാക്കിസ്ഥാനില്‍ ലയിക്കുവാന്‍ തയ്യാറല്ലായിരുന്നു.
ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പ്രകാരം ഏതു യൂണിയനില്‍ ലയിക്കണമോ, ലയിക്കാതിരിക്കണമോ എന്ന് രാജാവിന് തീരുമാനിക്കാം. കശ്മീര്‍ താഴ്വരയില് മാത്രം ജനസമ്മതി ഉണ്ടായിരുന്ന ഷെയ്ക്ക് അബ്ദുള്ള രാജാവിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക കാരണം ജയിലിലായിരുന്നു. ഇയാളുടെ രാഷ്ട്രീയസംഘടന മുസ്ലിം കോണ്‍ഫറന്‍സ് പേരുമാറ്റി നാഷണല്‍ കോണ്‍ഫറന്‍സ് ആയി. നെഹ്രുവുമായുള്ള അടുപ്പം കാരണം ജയില്‍ മോചിതനാവുകയും ചെയ്തു. ഇയാളുടെ ആവശ്യം ദോഗ്രാ രാജഭരണം അവസാനിപ്പിച്ച് രണ്ടുയൂണിയനിലും ചേരാതെ, തന്റെ ഭരണം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു. താഴ്വരയില് അയാള്‍ക്കു ജനസമ്മതി ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സുമായി ചേരുമ്പോള്‍ ജമ്മുവിലും ലഡാക്കിലും ജനപിന്തുണ പ്രതീക്ഷിക്കാം. അങ്ങനെ സ്വതന്ത്രരാജ്യത്തിന്റെ പ്രധാനമന്ത്രിയാകാം. പക്ഷേ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടില്‍ രാജാവിനുമാത്രമേ അങ്ങനെ ഒരു തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നുള്ളൂ.
പാക്കിസ്ഥാന് വളരെ സമര്‍ത്ഥമായിത്തന്നെ കശ്മീര്‍പിടിച്ചടക്കാന്‍ മൂന്നു വ്യത്യസ്ത സംഘങ്ങളെ അയച്ചു. ഈ മൂന്നുസംഘങ്ങളും ഉറിയില്‍ സംയോജിച്ച്, ബാരാമുള്ള ലക്ഷ്യമാക്കി മുന്നേറി. കശ്മീര്‍ സേനയുടെ പതിനഞ്ചു ജവാന്മാരും അവരുടെ കമാണ്ടര്‍ ബ്രിഗേഡിയര്‍ രാജേന്ദര്‍സിങ്ങും ഒഴികെ മറ്റെല്ലാവരും പാക്കിസ്ഥാന്‍പക്ഷം ചേര്‍ന്നിരുന്നതുകൊണ്ട ്അവര്‍ നിഷ്പ്രയാസം ബാരാമുള്ളയിലെത്തി. മാരകമായി പരുക്കുപറ്റിയ രാജേന്ദര്‍സിങ് പിടിക്കപ്പെടാതിരിക്കാന്‍ ആത്മഹത്യചെയ്യുകയായിരുന്നു. ഭാരത കരസേനക്ക് ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങുവാനും താഴ്വരയില്‍നിന്ന് പാക്പട്ടാളത്തെ തുരത്തുവാനും കഴിഞ്ഞു. പക്ഷേ കശ്മീര്‍ മൊത്തം വീണ്ടെടുക്കുന്നതിനു മുന്നേ, യുഎന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതുകൊണ്ട് പാക് അധീന കാശ്മീര്‍, ഏകദേശം മൂന്നില്‍ ഒരുഭാഗം നമുക്കു നഷ്ടപ്പെട്ടു.
നെഹ്രു, മൗണ്ട്ബാറ്റന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് യുഎന്നില്‍ പരാതികൊടുത്തത്. ഗാന്ധിജി, യുഎന്നില്‍ നിന്ന് നമുക്ക് “മങ്കി ജസ്റ്റീസ് ”(കുരങ്ങന്റെ ന്യായവിധി) മാത്രമെ പ്രതീക്ഷിക്കാവൂ, അതുകൊണ്ട് പരാതികൊടുക്കേണ്ട എന്ന അഭിപ്രായക്കാരനായിരുന്നു. ഈനാള്‍വഴി കണക്കുകള്‍ കൂടാതെ പലനാടകങ്ങളും ദില്ലിയിലും ശ്രീനഗറിലും അരങ്ങേറിയിരുന്നു. പാക്പട്ടാളം ബാരാമുള്ളയില്‍ പ്രവേശിച്ചപ്പോള്‍ മഹാരാജാ ഹരിസിങ് ഭാരതത്തോട് സൈനികസഹായം അഭ്യര്‍ത്ഥിച്ചു. ലയനഉടമ്പടി ഒപ്പുവെക്കാതെ ഇതു സാധ്യമല്ലെന്ന് മൗണ്ട്ബാറ്റണ് നിലപാടെടുത്തു. വി.പിമേനോനും, കാശ്മീരിന്റെ അന്നത്തെ പ്രധാനമന്ത്രി മഹാജനും ജമ്മുവില്‍പോയി, മഹാരാജാവിന്റെ കയ്യൊപ്പുവാങ്ങി, ദില്ലിയില്‍ മടങ്ങിയെത്തിയ അന്നുതന്നെ സൈന്യത്തെ വിമാനത്തില്‍ ശ്രീനഗറിലെത്തിച്ചു.
കോണ്‍ഗ്രസ്സ് നേതൃത്വം, ലയന തീരുമാനമെടുക്കാന്‍ മഹാരാജാവ് വല്ലാതെവൈകിച്ചു എന്ന് അഭിപ്രായപ്പെട്ടിരുന്നു. കശ്മീര്‍ താഴ്വരയിലോ ജമ്മു ലഡാക്ക് മേഖലകളിലോ പാക്അനുകൂലികള്‍ക്ക് സ്വാധീനം ഇല്ലായിരുന്നു. താഴ്വരയില് സ്വാധീനമുള്ള ഷെയ്ക്ക്അബ്ദുള്ള സ്വതന്ത്ര കശ്മീരാണ് സ്വപ്നം കണ്ടത്. അത് മറ്റു രണ്ടു മേഖലകള്‍ക്കും അസ്വീകാര്യമായിരുന്നു. ലയനഉടമ്പടി ഒപ്പുവെച്ചാല്‍ അത് ഭാരതസര്‍ക്കാറിനു സ്വീകാര്യമാകുമോ എന്ന് അവസാനനിമിഷംവരെ ഉറപ്പില്ലായിരുന്നു. കാരണം പ്രത്യക്ഷമായിത്തന്നെ നെഹ്രു, ഷെയ്ക്ക്അബ്ദുള്ളയുടെ പക്ഷത്തായിരുന്നു. വി.പിമേനോന്റെ വിവരണം ഇപ്രകാരമാണ്:
”അദ്ദേഹം ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഞാന്‍ ഇറങ്ങുമ്പോള്‍ എന്നോടുപറഞ്ഞത് ഇതായിരുന്നു. അതായത് ഞാന്‍(വി.പി.മേനോന്) ദില്ലിയില്‍നിന്ന് മടങ്ങിവരുന്നപക്ഷം തന്നെ ശല്ല്യപ്പെടുത്താതെ, സമാധാനത്തോടെ ഉറങ്ങുവാന്‍ അനുവദിക്കണം. കാരണം ഭാരതം രക്ഷയ്ക്ക് എത്തുമെന്ന് ഉറപ്പായി. പക്ഷേ ഞാന്‍ മടങ്ങിവന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം എല്ലാ പ്രതീക്ഷയും അസ്തമിച്ചു എന്നാണ്. അതുകൊണ്ട് എഡിസിയോട് തന്നെ ഉറക്കത്തില്‍ വെടിവെച്ചു കൊല്ലാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഷെയ്ക്ക് അബ്ദുള്ളയുടെ നിര്‍ബ്ബന്ധത്തിനുവഴങ്ങി കശ്മീര്‍വിഷയം സര്‍ദാര്‍പട്ടേലിന്റെ പരിധിയില്‍നിന്നും മാറ്റി വിദേശമന്ത്രാലയത്തിന്റെ പരിധിയിലാക്കി. ഇതില്‍ പ്രതിഷേധിച്ച് പട്ടേല്‍ രാജിക്ക് തയ്യാറായി. പക്ഷേ ഷെയ്ക്ക്അബ്ദുള്ള ജയിച്ചു. കാരണം നെഹ്രു അയാളെ പിന്താങ്ങിയിരുന്നു. മഹാരാജാവിനു രാജ്യം മാത്രമല്ല നഷ്ടമായത്, അദ്ദേഹത്തെ ബോംബെയിലേക്കു നാടുകടത്തുകയായിരുന്നു.
മതേതരഭാരതത്തില്‍ ന്യൂനപക്ഷ സമുദായക്കാരനായ തനിക്ക് വിലപേശി എന്തുംനേടിയെടുക്കാമെന്ന് ഷെയ്ക്ക്അബ്ദുള്ളക്കു ഉറപ്പുണ്ടായിരുന്നു. ഭാരത ഭരണഘടനയില്‍ സ്വയംഭരണം ഉറപ്പുവരുത്തിയതിനുശേഷം മാത്രം, തന്റെ തനിനിറം കാട്ടി കലാപക്കൊടി ഉയര്‍ത്തി. ഒടുവില്‍ അയാളുടെ അഭ്യുദയകാംക്ഷിയായ നെഹ്രുതന്നെ അയാളെ ജയിലിലടക്കുകയായിരുന്നു. അന്ന് ഷെയ്ക്ക് അബ്ദുള്ളയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ജമ്മുകശ്മീരിന് അനുവദിച്ച പ്രത്യേക അവകാശമാണ് ഇന്നും നമുക്ക് തലവേദനയായിരിക്കുന്നത്.
ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകളുടെയും അവരുടെ നേതാക്കന്മാരുടെയും ദൃഷ്ടിയില് കശ്മീര്‍വിഷയത്തില്‍ ഭാരതത്തിന്റെ നിലപാട് ന്യായീകരിക്കാവുന്നതല്ല. അവര്‍ പറയുന്ന ന്യായം മുസ്ലിം ഭൂരിപക്ഷപ്രദേശമായ കശ്മീര്‍ പാകിസ്ഥാന് വിട്ടുകൊടുക്കണമായിരുന്നു എന്നതാണ്.
പക്ഷേ ബ്രിട്ടീഷ്പാര്‍ലമെന്റ് പാസ്സാക്കിയ നിയമമനുസരിച്ച് നാട്ടുരാജാക്കന്മാര്ക്ക് അവരുടെ ഇഷ്ടാനുസരണം ഏതെങ്കിലും ഒരു യൂണിയനില്‍ ലയിക്കുകയോ ലയിക്കാതിരിക്കുകയോ ചെയ്യാം. ആ അധികാരം പ്രയോഗിച്ച് കശ്മീരിനെ ഭാരതത്തില്‍ ലയിപ്പിച്ച മഹാരാജാവിന്റെ നടപടി നിയമാനുസൃതമാണ്. ഉടമ്പടിയായതിനുശേഷം മാത്രമേ ഭാരതസൈന്യം കശ്മീരില്‍ പ്രവേശിച്ചിട്ടുള്ളൂ. അക്രമം പ്രവര്‍ത്തിച്ചത് പാകിസ്ഥാനാണ്. താന്‍തന്നെ പ്രവചിച്ച ദ്വിരാഷ്ട്രവാദം നിരാകരിച്ചതും ജിന്നതന്നെയാണല്ലോ. അല്ലെങ്കില്‍ ഹിന്ദുഭൂരിപക്ഷ രാജ്യങ്ങളായ ജോധ്പൂരും ജയ്സാല്‍മീറും തട്ടിയെടുക്കുവാന്‍ ശ്രമിച്ചതിനു എന്തു ന്യായീകരണമാണുള്ളത്? ഈ രണ്ടുരാജ്യങ്ങളും പാകിസ്ഥാനുമായി അതിര്‍ത്തിപങ്കിടുന്നു എന്നെങ്കിലും വാദിക്കാം. പക്ഷേ ഹിന്ദുഭൂരിപക്ഷ രാജ്യമായ ജുനഗഢ് ഏകദേശം 400 കിലോമീറ്റര്‍ ദൂരത്താണല്ലോ. ആ രാജ്യത്തിന്റെ ലയനം സ്വീകരിച്ചതിനു എന്താണ് ന്യായം? കോണ്‍ഗ്രസ്സ് നേതൃത്വം വിഭജനത്തിനു സമ്മതിച്ചുവെങ്കിലും ദ്വിരാഷ്ട്രവാദം അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് ലയനഉടമ്പടിയില്‍ ഒപ്പുവെക്കുന്ന രാജാവിന്റേയോ പ്രജകളുടേയോ വിശ്വാസം നമുക്ക് പരിഗണനാവിഷയമല്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: