ഈ വര്‍ഷം പാക്കിസ്ഥാന് പിന്തുണയോടെ ഭീകരര്‍ അതിര്‍ത്തി പ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ അനവധിയാണ്. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് ആഹിര്‍ നല്കിയ മറുപടി പ്രകാരം, ജൂണ്‍ 30 വരെ 90 നുഴഞ്ഞുകയറ്റം അതിര്‍ത്തിയില്‍ നടന്നു. മുന്‍ വര്‍ഷം 29 ആയിരുന്നു. ഏറെ ആസൂത്രിതമായി നടത്തുന്ന ഈ നുഴഞ്ഞുകയറ്റങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ കൃത്യമായ പദ്ധതിയുണ്ടെന്നു വ്യക്തം.
പൂഞ്ച് ആക്രമണം
ഈ മാസം മൂന്നു ദിവസം ഭീകരരും സൈനികരുമായി നേര്‍ക്കു നേര് നടന്ന പോരാട്ടമാണ് തൊട്ടുമുമ്പത്തെ സംഭവം. നാല് ഭീകരര്‍ മിനി സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ കടന്നു. ലഷ്ഷര്‍ ഇ തൊയ്ബ ഭീകരരായിരുന്നു. ആറുപേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു; രണ്ട് സൈനികര്‍, മൂന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു സാധാരണക്കാരന്. പത്താന്‍കോട്ട് വ്യോമത്താവള ആക്രമണത്തില്‍ നീണ്ട പോരാട്ടത്തിലൂടെയാണ് ഭീകരരെ കീഴടക്കിയത്.
പുല്‍വാമ
സ്പതംബര്‍ ഒമ്പതിനാണ് ഭീകരര്‍ പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചത്. സൈനികരുടെ പ്രത്യാക്രമണത്തെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടു. അതിനു നാലു ദിവസം മുമ്പും അതേസ്ഥലത്ത് ആക്രമണമുണ്ടായി. ആഗസ്റ്റില്‍ പോലീസുകാരനെ വീട്ടുമുറ്റത്ത് കൊന്നു. അതിനുമുമ്പ് സൈനിക വാഹനത്തിനുനേര്‍ക്ക് ഗ്രനേഡാക്രമണം നടത്തി 18 അര്‍ദ്ധ സൈനികര്‍ക്ക് പരിക്കേറ്റു.
ഖവാജ ബാഗ് ആക്രമണം
സ്വാതന്ത്ര്യദിനത്തിന് രണ്ടുനാള്‍ മുമ്പ്, ശ്രീനഗര്‍- ബാരമുള്ള റോഡില്‍ സൈനിക വാഹനം ആക്രമിച്ചു. എട്ടുപേര്‍ കൊല്ലപ്പെട്ടു, 22 പേര്‍ക്ക് പരിക്കേറ്റു. സ്വാതന്ത്ര്യ ദിനത്തില്‍, ശ്രീനഗറിലെ നൗഹാട്ടയില്‍ ആക്രമണത്തില്‍ സിആര്‍പിഎഫ് കമാന്റന്റും രണ്ടു സൈനികരും കൊല്ലപ്പെട്ടു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. നാലു ഭീകരരെ സൈന്യം കൊന്നു. ഇവര്‍ നാലും വിദേശികളാണെന്നതിനു തെളിവുകള്‍ ലഭിച്ചു. ആഗസ്ത് 19 ന് കുപ്വാരയില് ഭീകരാക്രമണത്തില്‍ മൂന്നു ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റു.
കുപ്വാര ആക്രമണം
ജൂലൈയില്‍ നിയന്ത്രണ രേഖയില്‍ ഭീകരര്‍ നടത്തിയ വന്‍ ആക്രമണം സൈന്യം തകര്‍ത്തു. സൈനികന് കൊല്ലപ്പെട്ടു. ഭീകരര്‍ പാക് അതിര്‍ത്തി പ്രദേശത്തേക്ക് രക്ഷപ്പെട്ടു.
പാംപോര്‍ ആക്രമണം
ജൂണില്‍ ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ പാംപോറില്‍ ഭീകരാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ലഷ്കര്‍ ഇ തൊയ്ബ ഉത്തരവാദിത്തമേറ്റിരുന്നു. രണ്ടംഗ ചാവേര്‍ സംഘമായിരുന്നു ആക്രമണം നടത്തിയത്.
ജൂണ്‍ നാലിന് അനന്തനാഗ് നഗരത്തിലെ ചെക്പോസ്റ്റ് ഭീകരര്‍ ആക്രമിച്ചു, പോലീസ് സബ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടു. ജൂണ്‍ മൂന്നിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ മൂന്നു ബിഎസ്എഫ് ജവാന്മാരെ വധിച്ചു. ഫെബ്രുവരിയില്‍ പാംപോറിലെ ഭീകരാക്രമണത്തില്‍ രണ്ടു ബിഎസ്എഫുകാര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്കു പരിക്കേറ്റു. ഭീകരര്‍ അടുത്തുള്ള കെട്ടിടത്തില്‍ ഒളിച്ചു, മൂന്നുദിവസത്തെ ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരേയും വധിച്ചു. രണ്ടു ക്യാപ്റ്റന്മാരെയും ഒരു പ്രത്യേക സൈനികനേയും ഭാരത സൈന്യത്തിനു നഷ്ടപ്പെട്ടു.
പത്താന്‍കോട്
ഈ വര്‍ഷം ജനുവരിയിലായിരുന്നു പത്താന്‍കോട്ട് ആക്രമണം. ആറ് ജയ്ഷ് ഇ മൊഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനു നാളുകള്‍ ശേഷിക്കെ ആയിരുന്നു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: