ചേര്‍ത്തല: ബൈക്കില്‍ ലോറിയിടിച്ച് എന്‍ജിനീയര്‍മാരായ രണ്ട് യുവാക്കള്‍ മരിച്ചു. ദേശീയപാതയില്‍ ചേര്‍ത്തല ഒറ്റപ്പുന്ന ജങ്ഷനില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. നിര്‍ത്താതെപോയ ലോറി പിന്നീട് പോലീസ് പിടികൂടി.
പാണാവള്ളി 10-ാം വാര്‍ഡില്‍ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന് സമീപം വട്ടച്ചിറ അശോകന്-സുലഭ ദമ്പതികളുടെ മകന് രാഹുല്‍(25), പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കേളമംഗലം ചാത്തമംഗലത്ത് പരേതനായ പരമേശ്വരന് നായരുടെ മകന് ഹരികൃഷ്ണന്(27) എന്നിവരാണ് മരിച്ചത്. പള്ളിപ്പുറം ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനാണ് രാഹുല്‍. തൈക്കാട്ടുശേരി ജലഅതോറിട്ടിയുടെ ജപ്പാന് കുടിവെള്ളപദ്ധതി ജലശുദ്ധീകരണശാലയിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഹരികൃഷ്ണന്. ഇരുവരും എന്‍ജിനീയറിങ് ബിരുദധാരികളും ആറുമാസം മുമ്പുവരെ ജപ്പാന് കുടിവെള്ള പദ്ധതിയില്‍ ഒന്നിച്ച് ജോലിനോക്കിയവരുമാണ്. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം സ്വകാര്യലോഡ്ജില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഭക്ഷണം വാങ്ങുന്നതിന് ബൈക്കില്‍ പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
ഹരികൃഷ്ണന് തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ രാഹുലിനെ പോലീസെത്തി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. അപകടശേഷം നിര്‍ത്താതെപോയ ചരക്കുലോറി ആലപ്പുഴ പാതിരപ്പള്ളിയില്‍ പോലീസ് പിടികൂടി. ലോറിഡ്രൈവര്‍ തിരുവനന്തപുരം പാറശാല പഞ്ചായത്ത് 22-ാം വാര്‍ഡില്‍ പരശുവെയ്ക്കല്‍ കൃഷ്ണവിലാസം വീട്ടില്‍ രവീന്ദ്രന് നായരെ(60) കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അപകടവിവരം പോലീസില്‍ അറിയിക്കാത്തതിനും കേസെടുത്തു. മൃതദേഹങ്ങള്‍ വീട്ടുവളപ്പുകളില്‍ സംസ്കരിച്ചു.
രാഹുലിന്റെ സഹോദരങ്ങള്‍: രാഖി, ആരോമല്ക്കണ്ണന്. ഹരികൃഷ്ണന്റെ അമ്മ: കനകമ്മ (വാരനാട് സഹകരണബാങ്ക് റിട്ട. ജീവനക്കാരി). സഹോദരി: കൃപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: