ഇടുക്കി: ഇടുക്കി മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍. കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ ഉള്‍പ്പെടെയുളള ലഹരിവസ്തുക്കളാണ് ഭരണത്തണലില്‍ സംഭരിച്ചിരിക്കുന്നത്. രാജാക്കാട്, രാജകുമാരി മേഖലകളിലെ അജ്ഞാത കേന്ദ്രങ്ങളിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇവിടങ്ങളില്‍ റെയ്ഡ് നടത്തി നടപടി കൈക്കൊള്ളാന്‍ ഉദ്യോഗസ്ഥര്‍ തയാറല്ല. ഇറങ്ങിത്തിരിച്ചവരൊക്കെ സ്ഥലംമാറ്റപ്പെട്ടു കഴിഞ്ഞു.
ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ അനുയായികളാണ് ഹാഷിഷ് ഓയില്‍ കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് ഇടുക്കിയില്‍ തന്നെ കഞ്ചാവ്നട്ട് ഹാഷിഷ് ഓയിലാക്കി വില്‍പ്പന നടത്തുകയായിരുന്നു പതിവ്. പരിശോധനകള്‍ ശക്തമായതോടെ കഞ്ചാവ് ലഭിക്കാതായി. ഇപ്പോള്‍ കഞ്ചാവിന്റെ കൃഷിയും ഓയില്‍ നിര്‍മ്മാണവും പൂര്‍ണ്ണമായും നടക്കുന്നത് ആന്ധ്രയിലും ഒഡീഷയിലുമാണ്. കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് ഓയില്‍ എത്തുന്നത് ആന്ധ്രയില്‍ നിന്നുമാണ്. ഇത് സംഭരിച്ചു വയ്ക്കുന്നത് രാജക്കാട്, രാജകുമാരി മേഖലകളിലും. ഇവിടെ നിന്നാണ് ആവശ്യാനുസരണം കേരളത്തിന്റെ വിവിധ മേഖലകളിലേക്ക് വിതരണം നടത്തുന്നത്.
വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് ഓയില്‍ വേട്ട നടന്നത്. അന്താരാഷ്ട്ര വിപണിയില്‍ പതിനൊന്ന് കോടി രൂപ വിലമതിക്കുന്ന ഓയിലുമായി രാജാക്കാട് സ്വദേശികളായ രണ്ടു പേരാണ് വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ. സുനില്‍രാജിന്റെ പിടിയിലായത്. ഉദ്യേഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം വിഫലമായതോടെ ഭരണകക്ഷിയിലെ പ്രമുഖ നേതാവ് കേസ് ദുര്‍ബ്ബലമാക്കാന്‍ നീക്കങ്ങളും ആരംഭിച്ചു. കേസിന്റെ തുടരന്വേഷണത്തില്‍ നിന്നും സുനില്രാജിനേയും സംഘത്തിനേയും മാറ്റിക്കൊണ്ടാണ് മാഫിയ കരുത്ത് തെളിയിച്ചത്. ഒരാഴ്ച മുന്‍പ് കേസിലെ പ്രതികള്‍ക്ക് ജാമ്യവും ലഭിച്ചു.
സ്തുത്യര്‍ഹമായ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡല്‍ നേടിയ ഉദ്യേഗസ്ഥനാണ് സുനില്‍ രാജ്. ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പുറത്താക്കുമെന്നാണ് മയക്കുമരുന്ന് മാഫിയയുടെ ഭീഷണി. ഇതിന് സഹായകമായി മഞ്ചേശ്വരം ചെക്ക് പോസ്റ്റിലേക്കാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് മാറ്റം. ഇത് നിഷ്പക്ഷമതികളായ ഉദ്യോഗസ്ഥരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് കേസുകളെടുത്ത ഉദ്യോഗസ്ഥനാണ് സുനില്‍ രാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: