കൊച്ചി: കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം) സെപ്റ്റംബര്‍ 28 ന് ആരംഭിക്കും. 27ന് വൈകീട്ട് ലെ മെറിഡിയന് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യുമെന്ന് കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് അറിയിച്ചു. കെടിഎമ്മിന്റെ ഒമ്പതാം ലക്കമെന്ന നിലയിലാണ് ഒമ്പതിന പരിപാടി എന്ന നിര്‍ദ്ദേശം സൊസൈറ്റി അംഗങ്ങള്‍ മുന്നോട്ടു വച്ചത്. സൊസൈറ്റി ഇത് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. സൊസൈറ്റിയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ സുസ്ഥിര വികസനവും സഞ്ചാരികള്‍ക്ക് മികച്ച സേവനവും പ്രദാനം ചെയ്യുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പല സ്ഥാപനങ്ങളും ഒമ്പതിന പരിപാടി നടപ്പിലാക്കിത്തുടങ്ങിയതായും ഏബ്രഹാം ജോര്‍ജ് പറഞ്ഞു.
മാലിന്യ സംസ്കരണം, ജൈവകൃഷി പ്രോത്സാഹനം, ശരിയായ രീതിയിലുള്ള ഊര്‍ജ ഉപയോഗം, പ്രാദേശികമായി നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ വ്യാപകമായ ഉപഭോഗം എന്നിവ ഒമ്പതിന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. മഴവെളള സംഭരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം, ഹരിത മേഖല വികസനം എന്നിവയും പ്രത്യേക ഊന്നല്‍ നല്കുന്ന മേഖലകളാണ്.
വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സമുദ്രിക, സാഗര കണ്വെന്ഷന് സെന്ററുകളില്‍ 28 മുതല്‍ 30 വരെ മേള നടക്കും. അവസാന ദിനമായ 30 ന് മാത്രമേ പൊതുജനങ്ങള്‍ക്ക് ട്രാവല്‍മാര്‍ട്ട് കാണാന്‍ പ്രവേശനമുണ്ടാകൂ.
57 വിദേശരാജ്യങ്ങളില്‍ നിന്ന് കേരള ട്രാവല്‍മാര്‍ട്ടില്‍ പങ്കാളിത്തമുണ്ടാകും. അതില്‍ പത്ത് രാജ്യങ്ങള്‍ ആദ്യമായാണ് കെടിഎമ്മിനെത്തുന്നത്. ഉത്തരവാദിത്ത ടൂറിസം, മുസിരിസ് ആന്‍ഡ് സ്പൈസ് റൂട്ട് എന്നിവയാണ് ഇത്തവണത്തെ ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: