തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന സിപിഎം ആക്രമണങ്ങള്‍ കണ്ട് ബിജെപി എംപിമാര്‍. സിപിഎം ആക്രമണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് എംപിമാരുടെ സംഘത്തെ നിയോഗിച്ചത്.
എംപിമാരായ ഭൂപേന്ദ്രയാദവ്, മീനാക്ഷി ലേഖി, അനന്ത് ഹെഗ്ഡെ, നളിന്‍കുമാര്‍ കട്ടീല്‍ എന്നിവരാണ് അംഗങ്ങള്‍. ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, സുരേഷ് ഗോപി എംപി, നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി.കെ. സജീവന്, അഡ്വ എസ്. സുരേഷ് എന്നിവരും അനുഗമിച്ചു.
ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തിയ സംഘം ബോംബേറില്‍ തകര്‍ന്ന ജനാലകള്‍ പരിശോധിച്ചു. ഓഫീസ് ജീവനക്കാരില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി. കൗണ്‍സിലര്‍ ലക്ഷ്മിയുടെ വലിയശാലയിലെ ഓഫീസിലെത്തി. അവിടവും പരിസരത്തെ ബിജെപി പ്രവര്‍ത്തകരുടെ വീടുകളും സിപിഎമ്മുകാര്‍ ആക്രമിച്ചിരുന്നു. പ്രവര്‍ത്തകരുടെ വീടുകളിലെത്തിയ സംഘം കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. കണ്ണേറ്റുമുക്കില്‍ സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കൊടിമരങ്ങളും സ്തൂപങ്ങളും നേരിട്ടു കണ്ടു.
ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, കൗണ്‍സിലര്‍ ലക്ഷ്മി, ജില്ലാ-മണ്ഡലം നേതാക്കള്‍ എന്നിവര്‍ എംപിമാരുടെ സംഘത്തെ സ്വീകരിച്ചു. ആക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് സംഘം മടങ്ങിയത്. നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും എംപിമാരെ നേരില്‍ കാണാനെത്തിയിരുന്നു. ദേശീയ സെക്രട്ടറി എച്ച്. രാജയും സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരനും ചേര്‍ന്ന് പോലീസ് ആസ്ഥാനത്തെത്തി ഡിജിപി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ട് അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: