തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തല്‍ കേസില്‍ അറസ്റ്റിലായ ഹൈടെക് സെല്‍ എസ്ഐ ബിജു സലീമിന് ഉന്നത തീവ്രവാദ ബന്ധമെന്ന് പോലീസ് സ്ഥിരീകരണം. ബിജുസലീമിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ പോലീസിലെ തന്നെ ചില ഉന്നതര്‍ ശ്രമം നടത്തിയതായും വ്യക്തമായിട്ടുണ്ട്. ബിജു സലീമിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇയാളുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് പറയുന്നത്. ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം 27വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സലീമിനെ വിശദമായി ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് കരുതുന്നത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഇയാള്‍ തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പോലീസ് വ്യക്തമാക്കി.
ബിജു സലീമിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ പോലീസിലെ ചില ഉന്നതര്‍ ശ്രമിച്ചുവെന്ന കണ്ടെത്തല്‍ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. ബിജുസലീമിനെ പോലെ തീവ്രവാദ ബന്ധമുള്ള നിരവധിപേര്‍ ഇനിയും സേനയിലുണ്ടാകാമെന്നതും അന്വേഷിക്കുന്നുണ്ട്.
പൊലീസ് ആസ്ഥാനത്തെ രഹസ്യരേഖകള്‍ ചോര്‍ത്തി ജമാഅത്തെ ഇസ്ലാമിയുടെ വാരികയ്ക്ക് നല്‍കിയതിനും ഇ-മെയില്‍ ചോര്‍ത്താന്‍ ഇന്റലിജന്‍സ് നിര്‍ദേശം നല്‍കിയെന്ന വ്യാജ കത്ത് തയാറാക്കിയതിനുമാണ് ബിജു സലീമിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെ ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.
മോഷണം, വ്യാജരേഖ ചമക്കല്‍, വിശ്വാസ വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തി നേരത്തെ ബിജുവിനെതിരെ കേസെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അടക്കം മുസ്ലിംകളായ 258 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നായിരുന്നു ജമാ അത്തെ ഇസ്ലാമിയുടെ വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ഇത് സംസ്ഥാനത്ത് വന്‍വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വാരിക മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരുടെ മാത്രം വിലാസങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഇതര മതസ്ഥരുടേത് ഒഴിവാക്കുകയും ചെയ്തു. മതതീവ്രവാദികള്‍ക്ക് ഇ-മെയില്‍ ചോര്‍ത്തി നല്‍കിയത് ബിജു സലീമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മുസ്ലീം മതസ്ഥരുടെ ഇ മെയില്‍ വിലാസങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്നു വരുത്തി തീര്‍ക്കുകയായിരുന്നു ഉദ്ദേശ്യം. ഇ-മെയില്‍ വിലാസവുമായി ബന്ധമുള്ളവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നത് തടയുകയെന്നതായിരുന്നു മറ്റൊരു ലക്ഷ്യം.സംഭവത്തിനു പിന്നിലെ ഗൂഢാലോചന പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഇയാള്‍ ചില നിരോധിത തീവ്രവാദ സംഘടനകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയുമായിരുന്നു. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പോലീസ് വിശദമായി അന്വേഷിച്ചിരുന്നു. നിരോധിത തീവ്രവാദ സംഘടനയായ സിമിയുമായും എന്‍ഡിഎഫുമായും സംസ്ഥാനത്തിനു പുറത്തു പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദ സംഘടനകളുമായും ഇയാള്‍ സജീവ ബന്ധം പുലര്‍ത്തിയിരുന്നു. കൊല്ലം എ.ആര് ക്യാമ്പിലും, കോഴിക്കോട് എ.ആര്.ക്യാമ്പിലും ജോലി നോക്കിയ ഇയാള്‍ സൈബര്‍ സെല്ലിലേക്ക് സ്ഥലം മാറ്റം വാങ്ങിയത് തീവ്രവാദ സംഘടനകളെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് മൊബെയില്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്ന ഇയാള്‍ അതില്‍ നിന്ന് വിളിച്ച കോളുകള്‍ വിശദമായി പരിശോധിച്ചു. സംസ്ഥാനത്തിനു പുറത്തും അകത്തുമുള്ള തീവ്രവാദികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വിശദമായ അന്വേഷണത്തിന് പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്പ്പെട്ട് ജയിലിലായ അബ്ദുള്‍ നാസര്‍ മദനിയുമായും ഇയാള്‍ സജീവ ബന്ധം പുലര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: