ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച നിയമ വിദ്യാര്‍ത്ഥിയുടെ പോര്‍ഷെ കാര്‍ ഓട്ടോറിക്ഷകള്‍ക്കിടയിലേക്ക് ഇടിച്ചു കയറി അപകടം. ചെന്നൈയിലെ കത്തീഡ്രല്‍ റോഡിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അറുമുഖന് എന്ന ഓട്ടോഡ്രൈവറാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ചെന്നൈയിലെ സൗകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മദ്യപിച്ച് പോര്‍ഷെ കാറിലെത്തിയ വികാസ് വിജയാനന്ദ് (22) എന്ന നിയമ വിദ്യാര്‍ത്ഥിയാണ് അപകടത്തിന് പിന്നില്‍. ഇയാളുടെ വാഹനം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം ഓട്ടോറിക്ഷയ്ക്കുള്ളില്‍ അറുമുഖന് കിടന്നുറങ്ങുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അറുമുഖനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ അറുമുഖന് മരിച്ചു. സംഭവത്തില്‍ വികാസ് വിജയാനന്ദിനെ പോലീസ് അറസ്റ്റു ചെയ്തു. കാറിന്റെ മുന്‍വശവും ഓട്ടോറിക്ഷകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അതേസമയം വികാസിനും കാറിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: