കൊല്ലം: മൂന്നുദിവസം കോഴിക്കോട് നടക്കുന്ന ദേശീയ കൗണ്‍സില്‍ ലോകരാഷ്ട്രങ്ങള്‍ തന്നെ ഉറ്റുനോക്കുന്ന രാഷ്ട്രീയസംഭവമാണെന്ന് പാര്‍ട്ടി ദേശീയസമിതി അംഗം സി.കെ.പത്മനാഭന്. കേരളരാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളെയെല്ലാം നിഷ്പ്രഭമാക്കി ബഹുജനപ്രസ്ഥാനമായി ബിജെപി കേരളത്തില്‍ വളര്‍ന്നുകഴിഞ്ഞു. ഏകാത്മമാനവദര്‍ശനമാണ് ബിജെപിയുടെ പ്രത്യയശാസ്ത്രം. കമ്യൂണിസവും മുതലാളിത്തവും കാലഹരണപ്പെട്ട ഈ കാലഘട്ടത്തില്‍ കേരളത്തില്‍ നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ ചരിത്രം കുറിക്കുന്ന സംഭവമായി മാറുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ദീന്‍ദയാല്‍ ഉപാധ്യായ രൂപം നല്കിയ ദര്‍ശനം അദ്ദേഹത്തിന്റെ ജന്മശതാബ്ദി വാര്‍ഷികാചരണത്തില്‍ ലോകമാകെ എത്തിക്കുകയാണ് ലക്ഷ്യം. ഒരുവര്‍ഷം നീളുന്നതാണ് ദീന്‍ദയാല്‍ ജന്മശതാബ്ദി ഭാഗമായുള്ള പരിപാടികള്‍. കോഴിക്കോട് നടക്കുന്ന ദേശീയകൗണ്‍സിലില്‍ 300 കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അടക്കം 1800 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍ ഏറ്റവും ജനപ്രീതി നേടിയത് സ്വഛ് ഭാരത് ആണ്. ഭാരതജനത പദ്ധതി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി സുജിത് സുകുമാരന്‍, നേതാക്കളായ സി.തമ്പി, അഡ്വ.വേണുഗോപാല്‍, ശശികല റാവു, അമ്മച്ചിവീട് അജിത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: