തൃശൂര്‍: പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമന അഴിമതിയെക്കുറിച്ച് വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ എസ്.സുബ്ബയ്യയെ പ്രതി ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെതിരെയും തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളേജിലെ ക്ലറിക്കല്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാതെ മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയാണ് നിയമനം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ പി. രാജീവ് നല്കിയ പരാതിയിലാണ് വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
തുടരന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്കും അനില്‍കുമാറിനും അഴിമതിയില്‍ പങ്കുണ്ടെന്ന് കണ്ടാല്‍ കേസെടുക്കുമെന്നും വിജിലന്‍സ് പറയുന്നു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമപരമാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് തിരുവനന്തപുരം വിജിലന്‍സ് പരിശോധിച്ചത്.
പാലക്കാട്, തിരുവനന്തപുരം ജില്ലാ വിജിലന്‍സ് വിഭാഗങ്ങളാണ് പരിശോധന പൂര്‍ത്തിയാക്കിയത്. പട്ടിജകാതി വകുപ്പിന്റെ കോര്‍പസ് ഫണ്ടില്‍ 800 കോടിയോളം രൂപ ചെലവഴിച്ചാണ് പാലക്കാട് യാക്കരയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ചെയര്‍മാനും പട്ടികജാതി ക്ഷേമമന്ത്രി വൈസ് ചെയര്‍മാനുമായ ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം.
അധ്യാപക-അനധ്യാപക തസ്തികകളില്‍ ഇതുവരെ ഇരുനൂറോളം നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പിഎസ്സി മുഖേനെ ഒരാളെപോലും നിയമിച്ചിട്ടില്ലെന്നും റിക്രൂട്ട്മെന്റ് ബോര്‍ഡ് പോലുമില്ലാതെ നടന്ന നിയമനങ്ങള്‍ക്ക് ഉന്നതര്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയതായി ആരോപണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: