കോട്ടയം: ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിർമാണ യൂണിറ്റിന് നികുതിയിളവ് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ധനമന്ത്രി കെഎം മാണിയെ വിജിലൻസ് ചോദ്യം ചെയ്തതായി റിപ്പോർട്ട്.
കോട്ടയം വിജിലൻസ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിൽ ഈ മാസം 13നായിരുന്നു ചോദ്യം ചെയ്യൽ. അതീവ രഹസ്യമായിട്ട് നടത്തിയ ചോദ്യം ചെയ്യൽ മൂന്നര മണിക്കൂർ നീണ്ടിരുന്നതായാണ് റിപ്പോർട്ട്. നികുതയിളവ് നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.
എന്നാൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ മാണി നിഷേധിച്ചു. നികുതി സെക്രട്ടറിയുടെ നിർദേശം നടപ്പാക്കുകയാണ് ചെയ്തത്. സർക്കാരിന് നികുതി നഷ്ടം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതി വകുപ്പ് സെക്രട്ടറിയുടെയും വാണിജ്യ നികുതി കമീഷണറുടെയും ശുപാർശ പ്രകാരമാണ് ഇളവ് നൽകിയത്. വാറ്റ് നികുതി ഏർപ്പെടുത്തിയപ്പോൾ വന്ന പിശക് തിരുത്തുക മാത്രമാണ് ചെയ്തതെന്നും മാണി മൊഴി നൽകി.
സ്വകാര്യ ബാറ്ററി നിർമാണ കമ്പനിയായ സൂപ്പർ പിഗ്മെന്സിന് 2015-16 ബജറ്റിൽ അന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണി മുൻകാല പ്രാബല്യത്തോടെ നികുതിയിളവ് നൽകിയെന്നായിരുന്നു പരാതി. പാലാ കീഴ്തടിയൂർ സഹകരണബാങ്ക് പ്രസിഡൻറ് ജോർജ് സി. കാപ്പനാണ് പരാതിക്കാരൻ.
തുടർന്ന് വിജിലൻസ് നടത്തിയ ത്വരിതാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ മാണിയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ബാറ്ററി നിർമാണ യൂണിറ്റ് ഉടമ ബെന്നി എബ്രഹാമാണ് രണ്ടാം പ്രതി.
ബാറ്ററികളുടെ നിർമാണത്തിനുള്ള ലെഡ് ഓക്സൈഡിന് 12.5 മുതൽ 13.5 ശതമാനംവരെ നികുതി ഈടാക്കിക്കൊണ്ടിരിക്കെ 2013ലെ ബജറ്റിൽ ബെന്നി എബ്രഹാമിന് നികുതി എട്ടര ശതമാനം കുറവ് വരുത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. നികുതിയിളവ് മുൻകാല പ്രാബല്യത്തോടെ നൽകിയതിലൂടെ ആറുവർഷം കൊണ്ട് ഖജനാവിനുണ്ടായ നഷ്ടം 1.66 കോടിയാണെന്ന് എഫ്ഐആറിൽ പറയുന്നു. നേരത്തെ സൂപ്പർ പിഗ്മെൻസിലും ഉടമ ബെന്നി എബ്രഹാമിന്റെ വസതിയിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: