കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊല കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ അറിയിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്.
കോഴിക്കോട് സ്വദേശി കൊളക്കോടന്‍ മൂസ ഹാജി എന്നയാളായിരുന്നു സിബിഐ അന്വേഷണ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാം മാറാട് കേസുമായി ബന്ധപ്പെട്ട് വലിയതോതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ട്. അതിനാല്‍ ഈ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് മൂസഹാജി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിബിഐയുടെയും സംസ്ഥാന സര്ക്കരിന്റെയും നിലപാട് തേടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സിബിഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചത്. കൂട്ടക്കൊലപാതകത്തിന് പിന്നാലെ 2003ൽത്തന്നെ സിബിഐ അന്വേഷാണാവശ്യം ഉയർന്നെങ്കിലും അന്നത്തെ യുഡിഎഫ് സർക്കാർ സമ്മതിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: