തുറവൂര്‍: വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷകകേന്ദ്രമായി അന്ധകാരനഴി കടപ്പുറം മാറുന്നു. ഓണാവധിക്കാലം ചെലവഴിക്കാനായി ആയിരക്കണക്കിന് കുടുംബങ്ങളാണ് വൈകുന്നേരങ്ങളില്‍ ഇവിടെ എത്തിച്ചേരുന്നത്. ഞായറാഴ്ചകളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍പോലും സ്ഥലംകിട്ടുക പ്രയാസകരമാണ്.
പന്തുകളിച്ചും, പട്ടം പറപ്പിച്ചും, വടം വലിച്ചും തീരത്തു് എന്നും ആഘോഷങ്ങളായിരുന്നു. മഴ മാറിനിന്നതോടുകൂടി കുട്ടികള്‍ക്കു ഉല്ലാസത്തിനും, കളിക്കും ഒരു കുറവുമുണ്ടായില്ലെന്നു മാത്രമല്ല മുതിര്‍ന്നവരും കുട്ടികളോടൊപ്പം കളികളിലേര്‍പ്പെട്ടു. കടല്‍ തീരത്ത് മണല്‍ പരന്നു കിടക്കുന്നതിനാല്‍ കുട്ടികള്‍ ഭയമില്ലാതെ വെള്ളത്തിലിറങ്ങി കുളിക്കുന്നതു പതിവുകാഴ്ചകളായി.
അസ്തമനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ കുട്ടികളേയും മുതിര്‍ന്നവരേയും തീരത്തുനിന്നും അകറ്റി നിര്‍ത്തുന്നതിനായുള്ള പോലീസിന്റെ വിസില്‍ മുഴങ്ങിത്തുടങ്ങും. വഴിയോരക്കച്ചവടക്കാര്‍ക്കും ഓണക്കാലം സമ്പല്‍സമൃദ്ധമായി. പലതരം മിഠായികള്‍, ബലൂണുകള്‍, പന്തുകള്‍, ഐസ്ക്രീമുകള്‍ തുടങ്ങിയവ കൊണ്ടുനടന്നുവില്ക്കുന്നവരും, വലിയകുടകള് സ്ഥാപിച്ചു് ചായക്കട നടത്തുന്നവരും ധാരാളമാണിവിടെ.
ഗ്രാമീണരുടെ പിന്തുണയോടെ പരിസരമാകെ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുന്നുമുണ്ട്. ഉല്ലാസകരമായി അവധിദിവസങ്ങള്‍ ആഘോഷിക്കാന്‍ പറ്റിയ ഒരു ബീച്ചായി മാറുകയാണ് അന്ധകാരനഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: