ഹരിപ്പാട്: ഡിവൈഎഫ്ഐ ക്വാട്ടേഷന് സംഘങ്ങള്‍ വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ മാതാപിതാക്കള്‍ക്കും മനോരോഗിയായ മകള്‍ക്കും പരിക്കേറ്റു. മുതുകുളം തെക്ക് കാരാളിശ്ശേരില് നീലാംബരന്‍ (70), ഭാര്യ പൊന്നമ്മ (65), മകന് അഭിലാഷ് (35), മനോരാഗിയായ മകള്‍ ജ്യോതി (38), എന്നിവരെ പരിക്കുകളോടെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
17ന് രാത്രി പത്തരയോടെയായിരുന്നു അക്രമം. അറിയപ്പെടുന്ന ക്രിമിനല്‍ കുറ്റവാളിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ സന്ദീപിന്റെ നേതൃത്വത്തിലുള്ള പതിനെട്ടംഗ സംഘമാണ് മരകായുധങ്ങളുമായി വീട്ടില്‍ കയറി ഇവരെ അക്രമിച്ചത്.
മനോരോഗിയായ മകളുടെ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ ഇവര്‍ ബോധംകെട്ടുവീണു. രാത്രിയില്‍ നാട്ടുകാര്‍ ചിലരെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. നീലാംബരന്റെ തോളിനും നട്ടെല്ലിനുമാണ് പരിക്കേറ്റിരിക്കുന്നത്. അക്രമത്തിന് നേതൃത്വം നല്കിയ സന്ദീപ്, എബി എന്നു വിളിക്കുന്ന സൈമണ്‍ മാത്യു, ബോബിന് മാത്യു എന്നിവരാണ് തങ്ങളെ കൂടുതലായി മര്‍ദ്ദിച്ചതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു.
ആക്രമണത്തിന് വിധേയമായവരെല്ലാം പരമ്പരാഗതമായി സിപിഎം പ്രവര്‍ത്തകരാണ്. എന്നാല്‍ അടുത്തിടെ ഇവര്‍ ബിജെപി അനുഭാവം പ്രകടിപ്പിച്ചതാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. കനകക്കുന്ന് എസ്ഐയായിരുന്ന സന്തോഷ്കുമാറിനെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ശ്രമിച്ച കേസ്സിലെ പ്രതിയാണ് സന്ദീപ്. കനകക്കുന്ന് പോലീസ് കേസ്സെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: