ആലപ്പുഴ: വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി ഉയര്‍ന്ന അരൂര്‍ എസ്ഐക്ക് പിന്തുണയുമായി വോയ്സ് ഓഫ് എഴുപുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് രംഗത്ത്. എസ്ഐക്കെതിരെ ചില മാഫിയകള്‍ ആസൂത്രിത നീക്കം നടത്തുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയത്. എസ്ഐയുടെ നടപടി മനഃപൂര്‍വമല്ലെന്നാണ് അഡ്മിനുകള്‍ പറയുന്നത്.
എസ്ഐയുടെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തരെന്നും അവര്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും ഡിജിപിക്കും എസ്ഐക്ക് അനുകൂലമായി നിവേദനം നല്‍കും. എസ്ഐയെ സ്ഥലം മാറ്റുക എന്ന ലക്ഷ്യത്തോടെ ചില സ്ഥാപിത താത്പര്യക്കാര്‍ പരാതി നല്‍കിയെന്നാണ് വാദം. മുന്‍ വൈരാഗ്യമാണ് കാരണം. അഡ്മിന് പാനലിനോ, ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്കോ എസ്ഐക്കെതിരെ പരാതിയില്ല. ഗ്രൂപ്പില്‍ വീഡിയോ അപ്പ്ലോഡായപ്പോള് തന്നെ വീഡിയോ കൈമാറ്റം ചെയ്യാതിരിക്കാന്‍ അംഗങ്ങളെ പുറത്താക്കി ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്തു. പിന്നീട് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെന്നും അവര്‍ പറയുന്നു.
അരൂരിലെ മയക്കുമരുന്ന് മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് വോയ്സ് ഓഫ് എഴുപുന്ന. എഴുപുന്ന സ്വദേശി വര്‍ഗീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐക്കെതിരെ ഉന്നതതല അന്വേഷണത്തിനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്. അടുത്ത മാസം 24ന് ആലപ്പുഴയില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. നേരത്തെ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍ത്തല ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലും എസ്ഐക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്.
അരൂരില്‍ ചുമതലയേറ്റതിന് ശേഷം ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയാണ് എസ്ഐ സ്വീകരിച്ചത്. ചില റിസോര്‍ട്ടുകളിലെ പണംവച്ച് ചീട്ടുകളിയുള്പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: