കശ്മീരിലെ ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ട സംഭവം ഭാരതത്തെ നടുക്കിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മൊഹമ്മദ് ഭീകരരാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീരിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദികളെ ആയുധമാക്കി പാക്കിസ്ഥാന് നടത്തുന്ന ഒളിയുദ്ധം ഭാരത-പാക്കിസ്ഥാന് ബന്ധത്തെ കലുഷിതമാക്കുകയാണ്. ഉറിയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളില്‍ പാക് മുദ്ര പതിച്ചിരുന്നു. പാക്കധീന കശ്മീരിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറിയത്. ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കി ഭാരതം ജാഗരൂകരായിരിക്കണം എന്ന സന്ദേശംകൂടി ഇത് തരുന്നു.
പാക്കിസ്ഥാന് ഭീകര സംഘടനകളുടെ പ്രഭവകേന്ദ്രമാണ്. മാസങ്ങള്‍ക്ക് മുന്‍പ് പത്താന്‍കോട്ടിലെ വ്യോമത്താവളത്തിലെ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ആറ് ഭീകരരെയും സൈന്യം വധിച്ചു. പാക്കിസ്ഥാനെതിരെ ആഗോള ഉപരോധമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്കിയിരിക്കുന്നു. യാതൊരു പ്രകോപനവും ഇല്ലാതെയുള്ള ഉറിയിലെ ആക്രമണം നിസ്സാരമായി തള്ളാന്‍ സാധിക്കില്ലെന്ന് പറഞ്ഞ നരേന്ദ്രമോദി, ഇതിനെതിരെ കടുത്ത പ്രതികരണം ഉണ്ടാകുമെന്നും പറഞ്ഞു.
പാക്കിസ്ഥാനെ അന്താരാഷ്ട്രാ തലത്തില്‍ ഒറ്റപ്പെടുത്തി ഭീകരത സര്‍ക്കാര്‍ നയമാക്കുന്ന ആ രാജ്യത്തിന്റെ രീതി അവസാനിപ്പിക്കണം എന്ന് മോദി ആവശ്യപ്പെടുന്നു. ഭാരത-പാക്കിസ്ഥാന് ബന്ധം ഇപ്പോള്‍ തന്നെ ഉലഞ്ഞിരിക്കുകയാണ്. അത് കൂടുതല്‍ കലുഷിതമാക്കാനാണ് ഈ ആക്രമണം ഇടയാക്കുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു. സമാധാനം സൃഷ്ടിക്കേണ്ടത് ഭീകരാക്രമണങ്ങളില്‍ കൂടിയല്ല-മറിച്ച് രാഷ്ട്രീയ ചര്‍ച്ചകളിലൂടെ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഭാരതത്തിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ധിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഉറിയിലെ ആക്രമണം.
ഭീകരാക്രമണങ്ങള്‍ക്ക് മുന്നില്‍ ഭാരതം മുട്ടുമടക്കില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പറഞ്ഞിരിക്കുന്നു. ഇത്രയൊക്കെയായിട്ടും പാക്കിസ്ഥാന് പറയുന്നത് ഉറി ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്നതിന് തെളിവ് നല്‍കാനാണ്! പാക്കധീന കശ്മീര്‍ നിയമവിരുദ്ധമായി കൈയക്കിവച്ചുകൊണ്ട് പാക്കിസ്ഥാന് ലക്ഷ്യമിടുന്നത് ഭാരതത്തിന്റെ ഭാഗമായ കശ്മീരിനെയും സ്വന്തമാക്കാനാണ്. കശ്മീരില്‍ നിരവധി ഭീകരര്‍ ഇപ്പോള്‍ തന്നെ നുഴഞ്ഞുകയറിയിട്ടുണ്ട്. ഈ മാസം തന്നെയാണെല്ലൊ പൂഞ്ചിലും പുല്‍വാമയിലും ആക്രമണമുണ്ടായത്. കശ്മീര്‍ താഴ്വരയില് വിഘടനവാദികള്‍ അഴിച്ചുവിടുന്ന കലാപം ഭീകരാക്രമണങ്ങള്‍ക്ക് കളമൊരുക്കുന്നുണ്ട്. ഇതിനര്‍ത്ഥം പാക്കിസ്ഥാന് ഭാരതത്തിന്റെ സൗഹൃദ ഹസ്തം നിരാകരിക്കുന്നു എന്നാണ്.
കശ്മീര്‍ പ്രശ്നം അന്താരാഷ്ട്രാവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഈയിടെ ചൈനയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ നരേന്ദ്രമോദി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു. ദക്ഷിണേഷ്യയില്‍ ഭീകരത വ്യാപിപ്പിക്കുന്ന ഒരേ ഒരു രാജ്യം പാക്കിസ്ഥാനാണെന്ന് ആ രാജ്യത്തിന്റെ പേരുപറയാതെ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആകട്ടെ പാക്കിസ്ഥാനെ ഭീകരരാഷ്ട്രം എന്നുതന്നെയാണ് വിശേഷിപ്പിക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിപദം ഏറ്റെടുത്ത നാള് മുതല്‍ അയല്‍രാജ്യങ്ങളുമായി നല്ലബന്ധം സ്ഥാപിക്കാനാണ് ശ്രമിച്ചത്. പക്ഷേ പാക്കിസ്ഥാന് നിരന്തരമായി ശ്രമിക്കുന്നത് കശ്മീരില്‍ അസ്വസ്ഥത വളര്‍ത്തി ബന്ധം വഷളാക്കാനാണ്. ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷം തന്നെ കശ്മീരിലുണ്ടായ ആറാമത്തെ ഭീകരാക്രണമാണിത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി സമാധാനം സ്ഥാപിക്കാനുള്ള ഒരു സഹകരണവും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. പാക്കിസ്ഥാന് സമാധാനം ആഗ്രഹിക്കുന്നുപോലുമില്ല. സൈന്യത്തിന്റെ തടവിലായിരിക്കുന്ന ഒരു സര്‍ക്കാരിന് സമാധാനത്തിന്റെ പാതയില്‍ സഞ്ചരിക്കാനുമാവില്ല. അതിനാല്‍ പാക്കിസ്ഥാനു നേര്‍ക്ക് ഭാരതം സൗഹൃദ ഹസ്തം നീട്ടുന്നത് അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കേണ്ട കാലം വന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: