ചെന്നൈ: തമിഴ്നാട്ടിലെ പല്ലവാരത്ത് 10 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി. പുസ്തകങ്ങളുടെ പുറംചട്ടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു.
റിയോ ഡി ജനീറയിലെ ഒരു ഉത്പാദന കേന്ദ്രത്തില്‍ നിന്നാണ് ഇത് എത്തിച്ചതെന്ന് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബ്രസീലുകാരന് അറസ്റ്റിലായി. സന്ദര്‍ശക വിസയില്‍ റിയോയില്‍ നിന്ന് ദുബായ് വഴി ചെന്നൈയിലെത്തിയ ഡസില്‍വ ജെയ്ല്സണാണ് പിടിയിലായത്. അടുത്ത ഫെബ്രുവരി വരെയാണ് ഇയാളുടെ വിസ കാലാവധി. ഇയാള്‍ ഈ മാസം 24ന് തിരിച്ച് പോകാനിരിക്കുകയായിരുന്നു. ഇയാളെ പുഴല്‍ ജയിലിലേക്ക് അയച്ചു.
മെയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ കൊക്കെയ്ന്‍ പിടിച്ചിരുന്നു. വളരെ ശക്തമായ മയക്കുമരുന്നു ലോബി ദക്ഷിണേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന സൂചനയാണ് സംഭവങ്ങള്‍ നല്‍കുന്നതെന്ന് അധികൃതര്‍ പറയുന്നു. ദക്ഷിണഭാരതത്തില്‍ വന്‍ തോതില്‍ കൊക്കെയ്ന്‍ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നും വിലയിരുത്തുന്നു. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലാണ് കൊക്കെയ്ന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നത്.
ഹെയര്‍ ഡൈ പായ്ക്കറ്റുകളിലും മറ്റും വന്‍ തോതില്‍ കൊക്കെയ്ന്‍ കടത്തുന്നതായി നാര്‍ക്കോട്ടിക് അധികൃതര്‍ പറയുന്നു. മാര്‍ക്കറുകളുടെ സ്പോഞ്ച് എടുത്ത് മാറ്റിയ ശേഷം കൊക്കെയ്ന്‍ നിറച്ച് കടത്തുന്നതായും കണ്ടെത്തി. 250 മാര്‍ക്കറുകളില്‍ നിന്നായി രണ്ടരക്കിലോയോളം കൊക്കെയ്ന്‍ പിടികൂടിയിട്ടുണ്ട്. സ്യൂട്കെയ്സുകളില് പ്രത്യേക അറയിലൊളിപ്പിച്ചാണ് ദക്ഷിണേന്ത്യയില്‍ മയക്കുമരുന്നു കടത്തല്‍ അധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: