കൊച്ചി: രാജ്യത്തെ തൊഴിലാളികള്‍ക്ക് മിനിമം വേതനം വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ത്യന്‍ തൊഴിലാളികളുടെ ചരിത്രപരമായ വിജയമാണെന്ന് ബിഎംഎസ് അഖിലേന്ത്യാ സഹസംഘടന സെക്രട്ടറി ബി.സുരേന്ദ്ര. ബിഎംഎസ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ആയിരക്കണക്കിന് വരുന്ന അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, സ്കൂളുകളിലെ ഉച്ചഭക്ഷണതൊഴിലാളികള് തുടങ്ങിയവര്‍ക്ക് പിഎഫ്, ഇഎസ്ഐ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളെ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ വര്‍ഷങ്ങളിലെ വര്‍ദ്ധിപ്പിച്ച ബോണസ് ഉടന്‍ വിതരണം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവും, കോടതികളില്‍ ബോണസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ടുള്ള കേസുകളിലുള്ള സ്റ്റേ ഇല്ലാതാക്കാനുള്ള ശ്രമവും സ്വാഗതാര്‍ഹമാണ്. ഇഎസ്ഐ പരിധി വര്‍ദ്ധിപ്പിക്കുകയും ഒരിക്കല്‍ ഇഎസ്ഐയില്‍ അംഗമായാല്‍ തൊഴിലാളിക്ക് ആജീവനാന്തം ഇഎസ്ഐ കവറേജ് ലഭിക്കുമെന്നുള്ള തീരുമാനങ്ങളും ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും സുരേന്ദ്ര പറഞ്ഞു.
കരാര്‍ തൊഴിലാളികളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം കരാര്‍ തൊഴില്‍മേഖലയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. രാജ്യത്തെ തൊഴില്‍ മേഖലയിലെ ത്രികക്ഷി വ്യവസ്ഥയെ ബഹുമാനിക്കുമെന്നും ഐഎല്‍ഒ കണ്‍വെന്‍ഷനുകള്‍ അംഗീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, ദക്ഷിണഭാരത ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.എം. സുകുമാരന്‍, സംസ്ഥാനസംഘടന സെക്രട്ടറി സി.വി. രാജേഷ്, ജി. സതീഷ്കുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: