തിരുവനന്തപുരം: സൂര്യ ഫെസ്റ്റിവല്ലിനോടനുബന്ധിച്ച് സൂര്യയുടെ 40-ാം വാര്‍ഷികത്തിനും 5 മാസം നീണ്ടുനില്‍ക്കുന്ന സൂര്യമേളയ്ക്കും 21ന് ടാഗൂര്‍ തീയേറ്ററില്‍ തുടക്കമാകും. ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്നുമായി രണ്ടായിരത്തില്പരം കലാകാരന്മാര് മേളയില്‍ പങ്കെടുക്കും. ഗണേശം എന്ന മെഗാഷോയോടെയാണ് ടപരിപാടിക്ക് തുടക്കമാകുന്നത്. മഹാഗണപതിയെ പ്രകീര്‍ത്തിക്കുന്ന ഈ പരിപാടിയില്‍ ലക്ഷ്മി ഗോപാലസ്വാമി, ദക്ഷിണാ വൈദ്യനാഥന്, പ്രതീക്ഷാ കാശി, വിവിധ സംഗീതജ്ഞര്‍ ഉള്‍പ്പെടെ 50 ഓളം കലാകാരന്മാര് പരിപാടിയില്‍ പങ്കെടുക്കും.
സൂര്യയുടെ ഫിലിം ഫെസ്റ്റിവല്‍ 22 മുതല്‍ 30 വരെ കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ദല്‍ഹിയിലെ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സിന്റെ സഹകരണത്തോടെയാണ് ഈ മേള സംഘടിപ്പിക്കുന്നത്.
സൂര്യ നൃത്ത സംഗീതോത്സവം ഒക്ടോബര്‍ 1 മുതല്‍ 10 വരെ വൈകുന്നേരം 6.45ന് എകെജി സെന്ററിലും ടാഗൂര്‍ തീയേറ്ററിലും കോബാങ്ക് ഓഡിറ്റോറിയത്തിലുമായി നടക്കും. യേശുദാസ് തുടര്‍ച്ചയായ 40-ാം വര്‍ഷവും സംഗീതക്കച്ചേരി അവതരിപ്പിക്കുന്നു എന്ന പ്രതേ്യകതയും ഈ മേളയ്ക്കുണ്ട്.
ദേശീയ നാടകമേള ഒക്ടോബര്‍ 11 മുതല്‍ 20 വരെ തൈക്കാട് ഗണേശം ഓപ്പണ്‍ എയര്‍ തീയേറ്ററിലും കോബാങ്ക് ഓഡിറ്റോറിയത്തിലും നടക്കും. തമിഴ് യാഴ നാടകവേദി- പോണ്ടിച്ചേരി, നാഡി തമിഴ്-ഉതിരി തിയേറ്റര്‍ ലാന്റ് തഞ്ചാവൂര്‍, ഇംഗ്ലീഷ് ഫോറം 3, ബാംഗ്ലൂര്‍ എന്നീ നാടകങ്ങള്‍ക്കു പുറമെ റേഡിയോനാടകവും വേദിയില്‍ പുനരാവിഷ്കരിക്കപ്പെടുന്നു. നാടകമേള ഡെലിഗേറ്റുകള്‍ക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 ഡെലിഗേറ്റുകള്ക്കുമാത്രമായിരിക്കും പ്രവേശനം. 22 മുതല്‍ കോബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5 മുതല്‍ 8 വരെ രജിസ്ട്രേഷന് സൗകര്യമുണ്ടാകും. 100 രൂപയാണ് 10ദിവസത്തെ രജിസ്ട്രേഷന് ഫീസ്.
ഒക്ടോബര്‍ 21 മുതല്‍ 31 വരെ 6.45ന് വൈഎംസിഎ ഓഡിറ്റോറിയത്തില്‍ ജല്‍സാഘര്‍ അരങ്ങേറും. നവംബര്‍ 1മുതല്‍ 10 വരെ കോബാങ്ക് ഓഡിറ്റോറിയത്തില്‍ 6.45ന് പരമ്പര നൃത്തോത്സവം അരങ്ങേറും. പ്രതീഷാകാശി, സായികൃഷ്ണ (കുച്ചുപുടി), ശ്രീലതാ വിനോദ്, ലാവണ്യ അനന്ത്, പാരീസ് ലക്ഷ്മി, വിദ്യാ സുബ്രഹ്മണ്യം, ലക്ഷ്മി പാര്‍ത്ഥസാരഥി ആത്രേയാ, ജാനകി രംഗരാജന്, ശ്വേതാപ്രചണ്ഡെ(ഭരതനാട്യം), അഭയലക്ഷ്മി (ഒഡീസി) എന്നിവര്‍ പങ്കെടുക്കുന്നു.
അന്തര്‍ദേശീയ പെയിന്റിംഗ് എക്സിബിഷന് നവംബര്‍ 11 മുതല്‍ 17വരെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വൈലോപ്പിള്ളി സംസ്കൃതിഭവനിലെ ലളിതകലാ അക്കാദമി ഹാളില്‍ നടക്കും.
നവംബര്‍ 21 മുതല്‍ 27 വരെ ലെനില്‍ ബാലവാടിയില്‍ 6.45ന് മീറ്റ് ദി മാസ്റ്റേഴ്സ് എന്ന പേരില്‍ പ്രശസ്ഥരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നേയും, സ്വയംവരം, നിഴല്‍ക്കുത്ത്, വിധേയന്, അനന്തരം, മതിലുകള്‍, എലിപ്പത്തായം എന്നീ ചിത്രങ്ങളാവും പ്രദര്‍ശിപ്പിക്കുക. ഹ്രസ്വചിത്രമേള നവംബര്‍ 28 മുതല്‍ 30വരെ. ലെനില്‍ ബാലവാടിയില്‍ ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസിന്റെ സഹകരണത്തോടെ നടക്കും. മോഹിനിയാട്ടം ഫെസ്റ്റിവല്‍ മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 1 മുതല്‍ 5 വരെ 6.45ന്.
രാമായണം ഫെസ്റ്റിവല്‍ ഡിസംബര്‍ 6 മുതല്‍ 10 വരെ ഗണേശം ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ 6.45ന് നടക്കും. മദിരാശിയിലെ കലാക്ഷേത്രയുടെ ആഭിമുഖ്യത്തിലാണ് പരിപാടി അവതരിപ്പിക്കുന്നത്.
ഫോട്ടോഗ്രാഫി എക്സിബിഷനും ശില്പശാലകളും രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ വൈലോപ്പിള്ളി സംസ്കൃതിഭവനിലെ ലളിതകലാ അക്കാദമി ഹാളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ. ഡിസംബര്‍ 11 മുതല്‍ 17 വരെ ആര്‍ട്ട് ആന്റ് ആല്‍ക്കെമി എന്ന വിഭാഗത്തില്‍ പ്രഗത്ഭരായ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളുടെ ആധുനിക പ്രദര്‍ശനവും ശില്പശാലയും. ഡിസംബര്‍ 17 മുതല്‍ 20വരെ സതീശ് നായരുടെ ഫോട്ടോപ്രദര്‍ശനവും നടക്കും.
അരങ്ങ് എന്ന പേരില്‍ പ്രസംഗമേള ഡിസംബര്‍ 21 മുതല്‍ 31വരെ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 6.45ന് നടക്കും. സമാപനവും ബൈബിള്‍ ഷോയും ജനുവരി 11ന് സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ 6.45ന്. 111 ദിവസം നീണ്ടുനില്‍ക്കുന്ന സൂര്യമേളയുടെ സമാപനം സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന എന്റെ രക്ഷകന് എന്ന മെഗാ ബൈബിള്‍ ഷോയോടെ സമാപിക്കും 150ല്‍പരം കലാകാരന്മാര് ഈ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: