കോഴിക്കോട്: ജനസംഘത്തിന്റെ രാഷ്ട്രീയ ചരിത്രം ചിത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ആരംഭിക്കുന്ന പ്രദര്‍ശനം. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നാല് മണിക്കാണ് ഉദ്ഘാടനം.
കോഴിക്കോട്ട് 1967 ല്‍ നടന്ന ജനസംഘം ദേശീയ സമ്മേളനത്തിന്റെ സമ്പൂര്‍ണ്ണ ചരിത്രവും ചിത്രങ്ങളിലൂടെ തെളിയും. ദീനദയാല്‍ ഉപാദ്ധ്യായ കോഴിക്കോട് സമ്മേളനത്തിനായി തീവണ്ടിയിറങ്ങുന്നത് മുതല്‍ അദ്ദേഹം തിരിച്ചുപോകുന്നതുവരെയുള്ള അപൂര്‍വ്വ ചിത്രങ്ങളാണ് പ്രത്യേകത. പന്തല്‍ കാല്‍നാട്ട് കര്‍മ്മം, കോഴിക്കോട് നഗരത്തില്‍ നടന്ന വന്‍ റാലി തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിനിയില്‍ ഉണ്ട്.
ജനസംഘത്തിന്റെ ആദ്യ യോഗം മുതല്‍ പാര്‍ട്ടിയുടെ വളര്‍ച്ച വിവരിക്കുന്ന ചിത്രങ്ങളും ഇതിലുണ്ട്. സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ ഭീകരത വിളിച്ചറിയിക്കുന്ന ചിത്രങ്ങളാണ് മറ്റൊന്ന്.
അടിയന്തരാവസ്ഥയുടെ കാളരാത്രികള്‍ വിശദമാക്കുന്ന ചിത്രങ്ങളാണ് മറ്റൊരു പ്രധാനയിനം. പ്രധാന നേതാക്കള്‍ മുതല്‍ സാധാരണക്കാര്‍ വരെ മര്‍ദ്ദനത്തിനിരയായ ചരിത്രം പ്രദര്‍ശിനിയില്‍ ഉണ്ട്. അടിയന്തരാവസ്ഥയ്ക്കെതിരെ നടന്ന പോരാട്ടത്തിന്റെ ചരിത്രവും രഹസ്യ ലഘുലേഖകളും പോലീസ് നടപടികളുടെ ക്രൂരത വിളിച്ചറിയിക്കുന്ന ചിത്രങ്ങളും, സെന്‍സര്‍ഷിപ്പിനെ അതിജീവിച്ച് പുറത്ത് വന്ന കരുക്ഷേത്ര പ്രസിദ്ധീകരണങ്ങളും പ്രദര്‍ശിനിയിലുണ്ട്.
കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച, ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ മുന്നേറ്റം, പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍, കേരളത്തിന്റെ വ്യാവസായിക തകര്‍ച്ച, കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം എന്നിവ വിശദമാക്കുന്ന ചിത്രങ്ങളും പ്രദര്‍ശിനിയില്‍ ഉണ്ട്. യാഗാ ശ്രീകുമാര്‍ കണ്‍വീനറായ സമിതിയാണ് പ്രദര്‍ശിനിയുടെ അണിയറ പ്രവര്‍ത്തകര്‍.
സജിനിയാണ് സമിതിയുടെ സഹ സംഘാടക. ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത്. കെ. ഷൈനു, ചന്ദ്രന് തില്ലങ്കേരി എന്നിവര്‍ പ്രദര്‍ശിനിയുടെ പ്രധാന പ്രവര്‍ത്തകരാണ്. ഇന്ന് ആരംഭിക്കുന്ന പ്രദര്‍ശനം 25 വരെ നീണ്ടു നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: