കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള് ഇസ്ലാമിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാല്‍ അമീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ ഇയാള്‍ക്കെതിരെയുള്ള കുറ്റപത്രം ശനിയാഴ്ച കോടതിയില്‍ നല്‍കിയിരുന്നു.
ഇതിനിടെ പ്രതി അമീര്‍ ഉള് ഇസ്ലാമിന് അനാര്‍ ഉള് ഇസ്ലാം എന്ന സുഹൃത്ത് ഇല്ലെന്ന കുറ്റപത്രത്തിലെ വെളിപ്പെടുത്തലില്‍ ദുരൂഹത. അമീറിന് മുന്പ്് പോലീസ് അന്വേഷിച്ചിരുന്നത് അനാറിനെയാണ്. ജിഷയെ കൊലപ്പെടുത്തുമ്പോള്‍ സുഹൃത്ത് അനാര്‍ ഉള് ഇസ്ലാം ഒപ്പം ഉണ്ടായിരുന്നതായി അമീറും പറഞ്ഞിരുന്നു. അനാറിനെ അന്വേഷിച്ച് അന്വേഷണ സംഘം മൂന്ന് പ്രാവശ്യം ആസാമില്‍ പോയി. ആസാമിലെ നൗഗാവ് ജില്ലയില്‍ താമസിക്കുന്ന അനാറിനെ കേരള പോലീസിന്റെ ആവശ്യപ്രകാരം ആസാം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
എസ്ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അനാറിന്റെ വീട്ടില്‍ ചെന്നിരുന്നെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. കേരള പോലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് അനാര്‍ മുങ്ങി. ഇയാളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല.
അമീര്‍ പിടിയിലാകും വരെ അനാറിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ജിഷയുടെ അമ്മ രാജേശ്വരിയെ ബൈക്ക് ഇടിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അനാര്‍ ഉണ്ടായതായും പറയുന്നു. അമീറിന്റെ സഹോദരന് ബാദുര്‍ ഉള് ഇസ്ലാമും അനാറിന്റെ പേര് പറഞ്ഞിട്ടുണ്ട്. ബാദൂര്‍ ജോലി ചെയ്യുന്നത് പെരുമ്പാവൂരിന് സമീപം വല്ലത്തെ ഒരൂ പ്ലൈവുഡ് കമ്പനിയിലാണ്.
അമീറും സുഹൃത്തും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് അനാര്‍ എന്ന സുഹൃത്ത് അമീറിനില്ലെന്ന പോലീസിന്റെ നിലപാടിലെ പൊരുത്തക്കേട് വെളിവാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: