ന്യൂദല്‍ഹി: ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള സിപിഎമ്മിലെ ഉള്‍പ്പോര് കൂടുതല്‍ ശക്തമാകുന്നു.
ബിജെപി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയാണെന്നാണ് ഔദ്യോഗിക നിലപാടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മറ്റാരെങ്കിലും എന്തെങ്കിലും പറഞ്ഞത് കണക്കിലെടുക്കുന്നില്ലെന്നും വ്യക്തമാക്കി. മൂന്നു ദിവസത്തെ കേന്ദ്ര കമ്മറ്റി കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയുടെ രണ്ടര വര്‍ഷം നീണ്ടുനിന്ന ഭരണം ഫാസിസത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയുണ്ട്. ഫാസിസ്റ്റ് ശക്തികള്‍ വേരുറപ്പിക്കുന്നതിനു മുന്‍പ് അതിനെ ചെറുത്തു തോല്‍പ്പിക്കണം, യെച്ചൂരി പറഞ്ഞു.
ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നും ഏകാധിപത്യ പ്രവണതകള്‍ പുലര്‍ത്തുന്ന പാര്‍ട്ടിയാണെന്നും പ്രകാശ് കാരാട്ട് അഭിമുഖം നല്‍കിയതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ശക്തമായത്. മുന്‍ ജനറല്‍ സെക്രട്ടറി തന്നെ ബിജെപിയെ പിന്തുണച്ചെത്തിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. എന്നാല്‍ കാരാട്ട്-യെച്ചൂരി ഗ്രൂപ്പ് പോരിന്റെ മറ്റൊരു കാരണം കൂടിയായി ബിജെപി അനുകൂല പ്രസ്താവന യെച്ചൂരി മാറ്റി. സ്ഥാനമൊഴിഞ്ഞപ്പോള്‍ ജനറല്‍ സെക്രട്ടറിയായി കാരാട്ട് എസ്. രാമചന്ദ്രന് പിള്ളയെ നിയോഗിക്കാന്‍ തീരുമാനിച്ചതാണ് കാരാട്ട്-യെച്ചൂരി പോര് രൂക്ഷമാക്കിയത്.
കാരാട്ടിനെ തള്ളിപ്പറയാന്‍ കൂടുതല്‍ ഇടതുപക്ഷ അനുകൂല നേതാക്കളെ യെച്ചൂരി രംഗത്തിറക്കി. പ്രഭാത് പട്നായിക്കും വിഎസും അടക്കമുള്ളവരുടെ പരസ്യ പിന്തുണ യെച്ചൂരി നേടിയപ്പോള്‍ പിബിയിലെ കാരാട്ട് പക്ഷ നേതാക്കളും കേരളാ ഘടകവും പ്രതികരിച്ചിട്ടില്ല.
കശ്മീര്‍ വിഷയത്തില്‍ വിഘടനവാദികളുമായി ചര്‍ച്ച വേണമെന്നാവര്ത്തിച്ച യെച്ചൂരി, ഉറി ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല.
നാം ഉച്ചകോടിക്ക് പോകാതിരുന്ന പ്രധാനമന്ത്രിയുടെ നടപടിയെ കുറ്റപ്പെടുത്തിയ സിപിഎം, ഭാരതത്തെ അമേരിക്കയ്ക്കു മുന്നില്‍ അടിയറവയ്ക്കുകയാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: