തിരുവനന്തപുരം: ഹൃദയ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ആശുപത്രിയില്‍(ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) കാത്തിരിക്കുന്നത് 4000 കുട്ടികള്‍. പരിമിതമായ സൗകര്യങ്ങളും മതിയായ ജീവനക്കാരുടെ കുറവും മൂലമാണ് ശസ്ത്രക്രിയകള്‍ വൈകുന്നത്. അടിയന്തര വാല്‍വ് ശസ്ത്രക്രിയായ ടിജിഎ നടത്തേണ്ട 70 ല്‍ അധികം കുട്ടികള്‍ എന്ന് ശസ്ത്രക്രിയ നടക്കും എന്നറിയാതെ ആശുപത്രി പരിസരത്ത് താമസിക്കുന്നു.
ദക്ഷിണേന്ത്യയില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വൈദഗ്ധ്യം തെളിയിച്ച ആശുപത്രിയാണ് ശ്രീചിത്ര. 18വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ഏക സര്‍ക്കാര്‍ ആശുപത്രികൂടിയാണിത്. ദിവസം മൂന്ന് ശസ്ത്രക്രിയ വരെയാണ് നടത്തുവാന്‍ കഴിയുക. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞവരെ കിടത്തുവാനുള്ള സൗകര്യങ്ങള്‍ കുറവാണ്. കിടക്കകളുടെ ഒഴിവ് അനുസരിച്ച് ശസ്ത്രക്രിയ നടത്തേണ്ട സ്ഥിതിയിലാണ്. ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളാണ് ഇത്തരത്തില്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്.
രണ്ട് ഐസിയുകളാണ് ഇവിടെയുള്ളത്. ആദ്യത്തെ ഐസിയുവില്‍ എട്ടും രണ്ടാമത്തേതില്‍ ഒന്‍പതും ഇന്‍ഫന്റ് വാര്‍മര്‍ കിടക്കകള്‍ (ശസ്ത്രക്രിയയ്ക്ക് വിധേയരായ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികളെ പരിരക്ഷിക്കുവാനുള്ളത്)ആണ് ഉള്ളത്. ആദ്യ ഐസിയുവില്‍ നിന്ന് ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്ന കുട്ടികളെയാണ് രണ്ടാമത്തെ ഐസിയുവിലേക്ക് മാറ്റുക.
ആദ്യത്തെ ഐസിയു പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ 36 നഴ്സുമാരുടെ സേവനം ലഭ്യമാകണം. രണ്ടാമത്തേതില്‍ ഇത് 12 ആണ്. ഇപ്പോള്‍ ആദ്യഐസിയുവില് 26 ഉം രണ്ടാമത്തേതില്‍ നാലും നഴ്സുമാര്‍ മാത്രമാണ് ഉള്ളത്.
ശസ്ത്രക്രിയ കഴിഞ്ഞെത്തുന്ന ഓരോ കുഞ്ഞിനും ആദ്യത്തെ പത്ത് ദിവസം വരെ ഒരാളുടെ സേവനം പൂര്‍ണ്ണമായും വേണം. രണ്ടാം ഐസിയുവില്‍ ഇത് രണ്ട്പേര്‍ക്ക് ഒരാള്‍വീതം എന്നനിലയില്‍ മതിയാകും. നിലവില്‍ അതിനുള്ള നഴ്സുമാര്‍ ഇല്ലാത്തതിനാല്‍ അടിയന്തര ശസ്ത്രക്രിയകളും മാറ്റി വയ്ക്കേണ്ടിവരുന്നു.
പ്രസവിച്ച് മണിക്കൂറുകള്‍ക്കകം നടത്തേണ്ട ശസ്ത്രക്രിയപോലും അസൗകര്യങ്ങളായതിനാല് പലപ്പോഴും നടത്താനാകുന്നില്ല. ഹൃദയ വാല്‍വ് തകരാറിനുള്ള ടിജിഎ ശസ്ത്രക്രിയ നടത്തിയാല്‍ 95 ശതമാനം കുട്ടികളും രക്ഷപ്പെടും. എന്നാല്‍ അതും പലപ്പോഴും മാറ്റിവയ്ക്കപ്പെടുകയാണ്. നിത്യചെലവിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ ആശുപത്രി പരിസരത്ത് ശസ്ത്രക്രിയക്കുള്ള തീയതി കാത്ത് ചിലസംഘടനകളുടെ സഹായത്താലാണ് കഴിയുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യ സ്ഥിതിയില്‍ പുരോഗതിനേടുന്ന കുട്ടികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റുക എന്നത് പ്രായോഗികമല്ല. പുതിയ 15 നഴ്സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചാല്‍ തന്നെ വര്‍ഷം 100 കുട്ടികള്‍ക്കെങ്കിലും അധികമായി ശസ്ത്രക്രിയ നടത്താനാകും.
കൂടുതല്‍ ഇന്‍ഫെന്റ് വാര്‍മര്‍ കിടക്കകള്‍ അനുവദിച്ചാല്‍ കൂടുതല്‍ കുട്ടികള്‍ക്ക് ശസ്ത്രക്രിയ ലഭ്യമാകും. വര്‍ഷത്തില്‍ 1000 കുട്ടികള്‍ക്കാണ് ഇപ്പോള്‍ ശസ്ത്രക്രിയ നടത്തുന്നത്. അതായത് ഇന്ന് ജനിക്കുന്നൊരു കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ 4001-ാമതായി മാത്രമേ അവസരം ലഭിക്കൂ. നാല് വര്‍ഷം ഇതിനായി കാത്തിരിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: