ന്യൂദല്‍ഹി: ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നടപടിക്കൊരുങ്ങാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സൈനിക നടപടികളുടെ സാധ്യതകള്‍ സജീവമാക്കി, നയതന്ത്രതലത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഭാരതത്തിന്റെ ശ്രമം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തു. വൈകിട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
ശരിയായ പദ്ധതികളും മികച്ച ഏകോപനവും എല്ലാവിധ സാഹചര്യങ്ങളുടെ വിനിയോഗവും എല്ലാവരേയും വിശ്വാസത്തിലെടുത്തുള്ള നടപടികളുമാകും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുക. പദ്ധതികളുടെ ഏകോപന ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് കൈമാറി. മ്യാന്മാറിലെ ഭീകരകേന്ദ്രത്തില്‍ നടത്തിയ മാതൃകയിലുള്ള ആക്രമണം പാക് അധീന കശ്മീരിലെ ഭീകര പരിശീലന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിനുള്ള സാധ്യതകള്‍ അടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അതിര്‍ത്തിയിലെ സൈനിക നടപടികളുടെ പരിപൂര്‍ണ്ണ അധികാരം കരസേനയ്ക്ക് നല്കി. ഉചിതമായ ഏതുതരം നടപടികളും കരസേനയ്ക്ക് സ്വീകരിക്കാം. സഹിക്കാവുന്നതിനുമപ്പുറമുള്ള നടപടികളാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും യോഗം വിലയിരുത്തി.
പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. വിവിധ ലോകരാഷ്ട്രങ്ങളുമായി ഭാരത സര്‍ക്കാര്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ നടത്തി. പാക് സൈന്യവുമായി ചേര്‍ന്ന് നടത്താനിരുന്ന സംയുക്ത സൈനികാഭ്യാസത്തില്‍ നിന്ന് റഷ്യ പിന്മാറി. കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ നയതന്ത്ര വിജയമാണിത്.
വിവിധ ലോകരാജ്യങ്ങള്‍ ഉറി ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയും യോഗം ചര്‍ച്ച ചെയ്തു. ചൈനയും ഉറി ആക്രമണത്തെ അപലപിച്ചു.
ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്രമിശ്ര, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: