കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര, പതാക, ദീപശിഖാ ജാഥകള്‍ നാളെ കോഴിക്കോട്ട് എത്തും. നാളെ രാവിലെ സംസ്ഥാനത്തിന്റെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മൂന്ന് ജാഥകളും വൈകിട്ട് കോഴിക്കോട്ട് സംഗമിക്കും.
മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.ജി. മാരാരുടെ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ നിന്ന് നാളെ രാവിലെ ഒന്‍പതിന് കൊടിമരജാഥ തുടങ്ങും. പാര്‍ട്ടി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ പി. സത്യപ്രകാശ് നേതൃത്വം നല്‍കും. മലപ്പുറം തവനൂരിലെ കെ. കേളപ്പജി സ്മൃതി മണ്ഡപത്തില്‍ നിന്നാണ് പതാകജാഥ. ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍. ശിവരാജന്, മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ കെ. രാമചന്ദ്രന് തുടങ്ങിയവര്‍ നയിക്കും.
ദീപശിഖാജ്യോതി യാത്ര മാനന്തവാടി പഴശി സ്മൃതി മണ്ഡപത്തില്‍ നിന്നാണ്. മുന്‍സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്യും. ഉത്തരമേഖലാ അദ്ധ്യക്ഷന്‍ വി.വി. രാജന്, വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ നയിക്കും.
വൈകിട്ട് നാലിന് കോഴിക്കോട് അരയിടത്ത് പാലത്ത് യാത്രാ സംഗമത്തിന് സ്വീകരണം നല്‍കും. നഗരപ്രദക്ഷിണം നടത്തി മുതലക്കുളം മൈതാനത്ത് സമാപിക്കും. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കൊടിമരവും ദീപശിഖയും പതാകയും ഏറ്റുവാങ്ങും. സുരേഷ് ഗോപി എംപി പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് എ.എന്‍. രാധാകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: