തൃശൂര്‍: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനം സംബന്ധിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി എ.പി.അനില്‍കുമാര്‍ എന്നിവരെ ഒഴിവാക്കി. മുന്‍ സ്പെഷല്‍ ഓഫീസര്‍ എസ്.സുബ്ബയ്യയെ പ്രതിചേര്‍ത്തു. കേസ് സംബന്ധിച്ച ത്വരിത പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഇന്നലെ രാവിലെ സമര്‍പ്പിച്ചു.
പാലക്കാട്, തിരുവനന്തപുരം ജില്ലാ വിജിലന്‍സ് വിഭാഗങ്ങളാണ് പരിശോധന പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമപരമാണോയെന്നതടക്കമുള്ള വിഷയങ്ങളാണ് തിരുവനന്തപുരം വിജിലന്‍സ് പരിശോധിച്ചത്. നിയമനങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങളുടെ നിയമസാധുതയാണ് പാലക്കാട് വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്നത്. മുന്‍ സ്പെഷല്‍ ഓഫീസര്‍ എസ്.സുബ്ബയ്യ ഉള്‍പ്പടെയുള്ളവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.
സിഐ കെ.വിജയകുമാറിന്റെ നേതൃത്വത്തിലാണ് പാലക്കാട് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഹര്‍ജിക്കാരനായ യുവമോര്‍ച്ച മുന്‍ പാലക്കാട് ജില്ലാപ്രസിഡണ്ട് പി.രാജീവ്, സാക്ഷികളായ ഇ.പി.നന്ദകുമാര്‍, മണികണ്ഠന് എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ കോളേജിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു. അനധികൃത നിയമനങ്ങള്‍ പുനഃപരിശോധിക്കണമെന്നുള്ള വിജിലന്‍സ് ശുപാര്‍ശ നിലനില്‍ക്കെ നിയമനം സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പി.രാജീവ് തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഒരു മാസത്തിനകം ത്വരിത പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഗസ്റ്റ് 19ന് കോടതി ഉത്തരവിട്ടിരുന്നു.
പട്ടികജാതി വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 800 കോടിയോളം രൂപ ചെലവഴിച്ചാണ് പാലക്കാട് യാക്കരയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ചെയര്‍മാനും പട്ടികജാതി ക്ഷേമമന്ത്രി വൈസ് ചെയര്‍മാനുമായ ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം. അധ്യാപക-അനധ്യാപക തസ്തികകളില്‍ ഇതുവരെ ഇരുനൂറോളം നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പിഎസ്സി മുഖേന ഒരാളെപോലും നിയമിച്ചിട്ടില്ലെന്നും റിക്രൂട്ട്മെന്റ് ബോര്‍ഡ് പോലുമില്ലാതെ നടന്ന നിയമനങ്ങള്‍ക്ക് ഉന്നതര്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: